ഉപ്പള ഗ്രുപ്പ് വില്ലേജ് ഓഫീസ് വിഭജിക്കണം;ഐ എൻ ടി യു സി
ഉപ്പള: ഉപ്പള ഗ്രൂപ്പ് വില്ലേജ്ഓഫീസ് വിഭജിക്കണമെന്ന് ഐ എൻ ടി യു സി മംഗൽപാടി മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ഉപ്പള, മംഗൽപാടി,കൊടിബയിൽ, മുളിഞ്ച എന്നീ നാലു വില്ലേജുകളടങ്ങുന്ന ഉപ്പള ഗ്രൂപ്പ് വില്ലേജ് ജനബാഹുല്യം കൊണ്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ജനം പൊറുതിമുട്ടുകയാണ്. വില്ലേജ് വിഭജനത്തിന് ആവശ്യത്തിലേറെ ഭൂ വിസ്തൃതിയും ജനസംഖ്യയും നിലവിലുണ്ടായിട്ടും കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം സർക്കാരും അധികാരികളും അവഗണിക്കുകയാണ്.
നിരവധി ഭൂമി സംബന്ധമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതും പൊസിഷൻ, വരുമാനം, കമ്മ്യൂണിറ്റി,നേറ്റിവിറ്റി, കൈവശാവകാശം, ഫാമിലി മെമ്പർഷിപ്പ്, സോൾവ്ൻസിതുടങ്ങി ഇരുപത്തി നാലോളം സർട്ടിഫിക്കറ്റുകളാണ് വില്ലേജ്ഓഫീസിൽ നിന്ന് ലഭിക്കേണ്ടത്. ഇതിനുപുറമേ സി എം ഡി ആർ എഫുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകളാണ് വില്ലേജ് ഓഫീസിൽ കൈകാര്യം ചെയ്യാനുള്ളത്. ഇതുകൂടാത പ്രകൃതി ദുരന്തം അനധികൃത മണൽ കടത്ത് ഭൂമി കയ്യേറ്റം അതിർത്തിനിർണയംതുടങ്ങി എല്ലാവിധ അന്വേഷണങ്ങളും തീർപ്പുകളും നടപടിക്രമങ്ങളുമായി ഒട്ടനവധി ചുമതലകളാണ് വില്ലേജ് അധികാരികളിൽ നിക്ഷിപ്തമായിട്ടുള്ളത്.
ഈ സാഹചര്യത്തിൽ വില്ലേജിൽ എത്തുന്ന കൂലിതൊഴിലാളികൾഉൾപ്പെടെയുള്ളവർ ജോലികൾ മുടക്കി ആവശ്യങ്ങൾ നടന്നു കിട്ടാൻ ദിവസങ്ങൾ ഓഫീസ്കയറി ഇറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്കാരണം തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് വൻ സാമ്പത്തിക നഷ്ടവും നിശ്ചിത സമയത്ത് വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ സമയത്തിന് ലഭിക്കാതെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയും നിരവധിയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഗ്രൂപ്പ് വില്ലേജുകൾക്ക് അറുതി വരുത്തിയിട്ടും കാസർഗോഡ് ജില്ലയിലെ ഉപ്പള പോലുള്ള വില്ലേജുകൾ മാറ്റമില്ലാതെ തുടരുന്നത് ജനങ്ങളോടുള്ള നീതികേടാണ്. ഉപ്പള ഗ്രൂപ്പ് വില്ലേജിൽപ്പെട്ട നാലു വില്ലേജുകൾക്കും പ്രത്യേകം പ്രത്യേകം ഓഫീസ് ആസ്ഥാനങ്ങൾക്ക് വേണ്ടി 2010ന് മുൻപ് തന്നെ സർക്കാരിന്റെ ആവശ്യപ്രകാരം സ്ഥലങ്ങൾ കണ്ടെത്തി അന്നത്തെ വില്ലേജ് അധികാരികൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഉപ്പള വില്ലേജിന് നിലവിലുള്ള ഓഫീസും മംഗൽപാടി, കൊടിബയിൽ, മുളിഞ്ച വില്ലേജുകൾക്ക് യഥാക്രമം അമ്പാർ,മണ്ണംങ്കുഴി, ഉപ്പള പത്വാടി റോഡ് എന്നിവിടങ്ങളിലാണ് സർക്കാർ സ്ഥലം കണ്ടെത്തി റിപ്പോര്ട്ട് നൽകിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിക്രമവും ഉണ്ടായില്ലെന്ന് മാത്രമല്ല നിലവിലത്തെ വില്ലേജ്ഓഫീസ് രണ്ടായി വിഭജിച്ച് ജനങ്ങൾക്ക് സൗകര്യമൊ രുക്കാൻപോലും സർക്കാർ തയ്യാറാകാത്തത് തൊഴിലാളികളോടും പാവപ്പെട്ടരോടും പൊതുജനങ്ങളോടുമുള്ള സർക്കാരിന്റെയും അധികാരികളുടെയും അവഗണനയും വഞ്ചനയുമാണെന്ന് ഐ എൻ ടി യു സി ആരോപിച്ചു.
യോഗത്തിൽ ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ലക്ഷ്മണ അധ്യക്ഷത വഹിച്ചു. റീജണൽ കമ്മിറ്റി പ്രസിഡന്റ് സത്യൻ സി ഉപ്പള ഉദ്ഘാടനം ചെയ്തു. ജനറൽമാരായ ഷാജി. എൻ. സി, ഒ. എം. റഷീദ്,മൊയ്നു പൂന, വൈസ് പ്രസിഡന്റ് കമറുദ്ദീൻ പാട ലഡ്ക്ക എന്നിവർ പ്രസംഗിച്ചു. സദർ ഹുസൈൻ സ്വാഗതവും ശിവരാംഷെട്ടി നന്ദിയും പറഞ്ഞു.