ചരിത്രം കുറിക്കാൻ വെറും നാല് ദിവസം മാത്രം ബാക്കി ;യുഎഇയിൽ അടുത്തയാഴ്ച മുതൽ ‘ചീറിപ്പായും’ ഇത്തിഹാദ് റെയിൽ; ബുക്കിങ്ങിന് വൻ തിരക്ക്, പക്ഷേ, ടിക്കറ്റ് കിട്ടാനില്ല!!

ദുബായ് യുഎഇയുടെ
യാത്രാമേഖലയിൽ പുതിയ ചരിത്രമെഴുതിക്കൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ
സർവീസ് ജൂൺ 30 ചൊവ്വാഴ്ച്‌ച മുതൽ പൊതുജനങ്ങൾക്കായി
പ്രയാണം ആരംഭിക്കും. ഇതിനായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ്
ആരംഭിച്ചതോടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉദ്ഘാടന ദിവസത്തെ പല
സർവീസുകളുടെയും ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണമായി വിറ്റുതീർന്നതായി വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ
വ്യക്തമാക്കുന്നു.
ആദ്യ ഘട്ടത്തിൽ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കാണ് സർവീസ്. ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം വെറും ഒരു മണിക്കൂർ 45 മിനിറ്റായി കുറയുമെന്നതാണ്
ഇതിന്റെ പ്രധാന ആകർഷണം.
യുഎഇയുടെ ഈ ചരിത്ര
നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ
വലിയൊരു ജനസമൂഹം ഇതിനകം
തന്നെ ടിക്കറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു.
ടിക്കറ്റ് നിരക്കുകളും ക്ലാസുകളും, 50ശതമാനം വരെ ഇളവ് യാത്രക്കാർക്കായി കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്. പ്രാരംഭ ഓഫറിന്റെ
ഭാഗമായി ടിക്കറ്റ് നിരക്കിൽ 50
ശതമാനം വരെ ഇളവ്
പ്രഖ്യാപിച്ചിട്ടുണ്ട്.
കംഫർട്ട് ക്ലാസ്: സാധാരണ നിരക്കായ 109 ദിർഹത്തിൽ നിന്ന് കുറച്ച് 55 ദിർഹത്തിന് ടിക്കറ്റ് ലഭിക്കും. മികച്ച സീറ്റിങ് സൗകര്യവും
വൈഫൈയും ഇവിടെ ലഭ്യമാണ്.
പ്രീമിയം ക്ലാസ്: 239 ദിർഹത്തിൽ നിന്ന് നിരക്ക് 120 ദിർഹമായി കുറച്ചിട്ടുണ്ട്. വിശാലമായ സീറ്റുകളും ലഘുഭക്ഷണങ്ങളും ഇതിലൂടെ ലഭിക്കും.
യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സേവർ, വാല്യു, ഫ്ലെക്സ‌് എന്നിങ്ങനെ മൂന്ന് ടിക്കറ്റ് നിരക്കുകളുമുണ്ട്. യാത്രാ പദ്ധതികളിൽ മാറ്റമില്ലാത്തവർക്ക്
കുറഞ്ഞ നിരക്കിലുള്ള ‘സേവർ’
ടിക്കറ്റുകൾ തിരഞ്ഞെടുക്കാം.
എന്നാൽ യാത്രാ തീയതികളിൽ മാറ്റം
വരുത്തേണ്ടവർക്ക് സൗജന്യ സീറ്റ് സെലക്ഷനും തീയതി മാറ്റവും അനുവദിക്കുന്ന ‘വാല്യൂ’ ടിക്കറ്റുകളും, പണം പൂർണമായി റീഫണ്ട് ലഭിക്കുന്ന ‘ഫ്ലെക്സ്’ ടിക്കറ്റുകളും
തിരഞ്ഞെടുക്കാൻ അവസരമുണ്ട്.
ഓൺലൈൻ
ആപ്പിലൂടെയോ
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ etihadrail.ae വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രയ്ക്ക് നാല് ആഴ്‌ച മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്
യാത്ര സൗജന്യമാണ്.
സമയക്രമവും സ്‌റ്റേഷൻ
സൗകര്യങ്ങളും
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും ഫുജൈറയിലെ അൽ ഹിലാൽ സിറ്റിയിലുമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള
സ്‌റ്റേഷനുകൾ സജ്ജമാക്കിയിരിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 11 വരെ
സ്‌റ്റേഷനുകൾ പ്രവർത്തിക്കും.
അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക്: ദിവസേന രാവിലെ 8.19. ഉച്ചയ്ക്ക് 1.53,
വൈകിട്ട് 6.39 എന്നീ സമയങ്ങളിൽ
നേരിട്ടുള്ള സർവീസുകൾ
ഉണ്ടായിരിക്കും. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക്: രാവിലെ 5.34, 10.59, വൈകിട്ട് 5.28 എന്നീ സമയങ്ങളിലാണ് ട്രെയിനുകൾ പുറപ്പെടുക.
അബുദാബി സ്‌റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് എളുപ്പത്തിൽ നഗരത്തിലെത്താൻ 10 ദിർഹം നിരക്കിൽ പ്രത്യേക കണക്റ്റിവിറ്റി ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്‌നോക് ആസ്ഥാനം, അഡ്‌നെക് സെന്റർ, റീംമോൾ എന്നിവിടങ്ങളിലേക്കാണ്ആദ്യ ഘട്ടത്തിൽ ബസ് സർവീസ് ഉണ്ടായിരിക്കുക. മുതിർന്നവർക്കും കുട്ടികൾക്കും രണ്ട് ലഗേജുകൾ വരെ സൗജന്യമായി ട്രെയിനിൽ കൊണ്ടുപോകാം.
സ്പെഷൽ അറേഞ്ച്മെന്റ്
സീറ്റുകൾക്ക് സമീപം ചാർജിങ് സൗകര്യങ്ങളും സ്‌റ്റേഷനുകളിൽ പ്രത്യേക ഫാമിലി വെയ്റ്റിങ്
റൂമുകളും പ്രാർത്ഥനാ മുറികളും റസ്‌റ്ററന്റുകളും ഒരുക്കിയിട്ടുണ്ട്. 400
പേർക്ക് യാത്ര ചെയ്യാവുന്ന 13 അത്യാധുനിക ട്രെയിനുകളാണ്
സർവീസിനായി ഉപയോഗിക്കുന്നത്. . വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് രാജ്യത്തെ വിവിധ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ റെയിൽ ശൃംഖല വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ കൃത്യമായ
സമയവിവരങ്ങൾ ഇപ്രകാരമാണ്:
2026 സെപ്റ്റംബർ 30: ദുബായ് സ്‌റ്റേഷനും അൽ ദൈദ് സ്‌റ്റേഷനും തുറക്കുന്നതോടെ ഔദ്യോഗിക സർവീസ് വിപുലീകരിക്കും.
2026 ഡിസംബർ 30: അൽ ദഫ്ര മേഖലയിലെ സ്‌റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ സ്റ്റേഷൻ
കൂടി തുറക്കുന്നതോടെ ഈപാതയിലെ സർവീസുകൾ പൂർണമാകും.
തുടർന്ന് മറ്റ് എമിറേറ്റുകളിലേക്കും യാത്രാ ട്രെയിൻ സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യത
പഠനങ്ങൾ നടത്തുമെന്നും
അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


