ഷിറിയ റെയിൽവേ അടിപ്പാത നിർമാണത്തിന് 3 കോടി;എ.കെ.എം. അഷ്റഫ് എംഎൽഎയുടെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയത്

ഉപ്പള : മംഗൽപാടി പഞ്ചായത്തിലെ ഷിറിയ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി ഷിറിയ റെയിൽവേ അടിപ്പാത നിർമാണത്തിനായി 3 കോടി രൂപ അനുവദിച്ചു.
എ.കെ.എം. അഷ്റഫ് എംഎൽഎയുടെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയത്.
റെയിൽവേ ലൈൻ കടന്നുപോകുന്നതിനാൽ മുട്ടം റെയിൽവേ ഗേറ്റിനെയാണ് യാത്രാസൗകര്യത്തിനായി ഈ ഭാഗത്തുള്ളവർ ഉപയോഗിച്ചിരുന്നത്. പല ദിവസങ്ങളിലും ഗേറ്റ് അടച്ചിടുന്നതുമൂലം ഏറെനേരം വരിയിൽ വാഹനങ്ങൾ കാത്തുകിടക്കേണ്ടിവരുന്ന സ്ഥിതിയായിരുന്നു. ഒട്ടേറെ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഷിറിയ.പ്രാരംഭ നടപടികൾക്കായി മംഗൽപാടി പഞ്ചായത്ത് വർഷങ്ങൾക്കുമുൻപ് 25 ലക്ഷം രൂപ റെയിൽവേയിൽ അടച്ചിരുന്നു. 3 കോടി രൂപ കെട്ടിവെച്ചാൽ അടിപ്പാത നിർമിക്കാമെന്ന് റെയിൽവേ അറിയിച്ചതിനെ തുടർന്ന് ഫണ്ടിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിരുന്നില്ലെന്ന് അധികൃതർ പറയുന്നു. തുക അനുവദിച്ച പശ്ചാത്തലത്തിൽ യാത്രക്കാരും നാട്ടുകാരും ആഹ്ലാത്തിലാണ്.
റെയിൽവേയുമായി ബന്ധപ്പെട്ട തുടർന്നുള്ള നടപടികൾ വേഗത്തിലാക്കാൻ എ.കെ.എം. അഷ്റഫ് എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


