ജി20 സമ്മേളനം മണിപ്പുരില്‍ നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി : ജി20 സമ്മേളനം മണിപ്പുരില്‍ നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
മണിപ്പുരിലെ പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലായെന്നും കേന്ദ്രം അവകാശപ്പെടുന്ന സാഹചര്യത്തിലാണ് അഖിലേഷിന്റെ വെല്ലുവിളി.
”ജി20യുടെ ഭാഗമായി നിരവധി പരിപാടികള്‍ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ഒരു പരിപാടി പോലും മണിപ്പുരില്‍ സംഘടിപ്പിക്കാത്തത്. ബിജെപിക്ക് ജി20 പരിപാടി കൊണ്ട് നേട്ടമുണ്ടെങ്കില്‍ അവര്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കണം. എന്തിനാണ് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നത്? എന്തിനാണ് നികുതിദായകര്‍ സ്പോണ്സര് ചെയ്യുന്നത്?’ – അഖിലേഷ് ചോദിച്ചു.
”മണിപ്പുരിലെ പ്രശ്നങ്ങള്‍ എല്ലാം അവസാനിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതുകൊണ്ട് ജി20യുടെ ഒരു പരിപാടിയെങ്കിലും മണിപ്പുരില്‍ നടത്തണം. ജി20 പരിപാടി മണിപ്പുരില്‍ നടത്തി അവിടെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാൻ ബിജെപി തയാറാകണം.” – അഖിലേഷ് ആവശ്യപ്പെട്ടു.കുടുംബ രാഷ്ട്രീയത്തിനെതിരെയും അഴിമതി ഭരണത്തിനെതിരെയും ഇന്ത്യ സഖ്യത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളോടും അഖിലേഷ് പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ കുടുംബ രാഷ്ട്രീയത്തിന്റെ ഭാഗമല്ലേയെന്ന് അഖിലേഷ് ചോദിച്ചു.
”യോഗി ആദിത്യനാഥും ഇത്തരത്തിലാണ് മുഖ്യമന്ത്രിയായത്. ആവശ്യമാണെങ്കില്‍ ഇത്തരക്കാരുടെ ഒരു ലിസ്റ്റ് തന്നെ തരാൻ സാധിക്കും. എംപിമാരെ നാമനിര്‍ദേശം ചെയ്യുന്നതല്ല. ജനം തിരഞ്ഞെടുക്കുന്നതാണ്. മത്സരിക്കാൻ ടിക്കറ്റ് നല്കാൻ മാത്രമേ പാര്‍ട്ടിക്കു സാധിക്കൂ. ബിജെപിയിലാണ് കുടുംബ-പാരമ്ബര്യ രാഷ്ട്രീയം ഏറ്റവും കൂടുതല്‍”- അഖിലേഷ് പറഞ്ഞു