വർഗീയ വിദ്വേഷപ്രസംഗം: പി സി ജോർജ് പോലിസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെ ഡിജിപി അനിൽകാന്തിന്‍റ നിർദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ഈരാറ്റുപേട്ടയിലെത്തി കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ തിരുവനന്തപുരം ഫോർട്ട് പോലിസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തു നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്‍റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
പി.സി. ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് ജോർജ് പറഞ്ഞത്. മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും സതീശൻ വ്യക്തമാക്കി. പി സി ജോർജ് മാപ്പ് പറയണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.