2 കളിയിൽ എതിരാളികളെ കടിച്ചുകുടഞ്ഞ ആത്മവിശ്വാസം; സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിക്കാന്‍ ഇന്ന് വീണ്ടും കേരളം; ഏറ്റുമുട്ടുന്നത് മേഘാലയയോട്
സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമിഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. മേഘാലയയാണ് എതിരാളികള്‍.
രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് കളി. ആദ്യ രണ്ടു കളിയും ജയിച്ച ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യമത്സരത്തില്‍ രാജസ്ഥാനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ആതിഥേയര്‍ കരുത്തരായ ബംഗാളിനെ രണ്ടു ഗോളിനും കീഴടക്കി. ഗോള്‍വ്യത്യാസത്തില്‍ മുന്നിലുള്ള കേരളത്തിന് ഇന്ന് സമനില കിട്ടിയാലും ഗ്രൂപ്പ് എയില്‍നിന്ന് സെമിയിലേക്ക് മുന്നേറാം. 22ന് പഞ്ചാബുമായാണ് ടീമിന്റെ അവസാനത്തെ കളി.
ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. മുന്നേറ്റത്തില്‍ എം വിഘ്നേഷിനെമാത്രം നിയോഗിച്ച് മധ്യനിരയില്‍ അഞ്ചുപേരെയാണ് പരിശീലകന്‍ ബിനോ ജോര്‍ജ് ഇറക്കിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, നിജോ ഗില്‍ബര്‍ട്ട്, ഷിഗില്‍, മുഹമ്മദ് റാഷിദ് എന്നിവര്‍തന്നെയാകും മധ്യനിരയില്‍ കരുനീക്കം നടത്തുക.
ആദ്യകളിയില്‍ തിളങ്ങിയ നായകന്‍ ജിജോ ജോസഫിനെ രണ്ടാമത്തെ കളിയില്‍ ബംഗാള്‍ പ്രതിരോധം പൂട്ടിയിരുന്നു. ബംഗാളിനെതിരെ ഗോള്‍ നേടിയ പി എന്‍ നൗഫലും ടി കെ ജെസീനും പകരക്കാരായിത്തന്നെ വരാനാണ് സാധ്യത. മികച്ച നിരയുമായാണ് മേഘാലയയും കളത്തിലിറങ്ങുക. ആദ്യമത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയാണ് മേഘാലയ എത്തുന്നത്.