സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിനു ഇന്ന് കാസർഗോഡ് തുടക്കം

കുണിയ(കാസർകോട്): ഇന്ന് സമസ്ത എന്ന അജയ്യ ശക്തിയുടെ യുഗപ്പിറവിയുടെ സൂര്യോദയം. കാലം കാത്തുവച്ച വിസ്മയകരമായ വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറ്റാണ്ട് പൂർത്തീകരണം. കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഒരു നൂറ്റാണ്ട് അമരധ്വനി ഉയർത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ത്രിവർണ പതാക വാനിലുയരുമ്പോൾ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു മത സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ചരിത്രം സമസ്തയുടെ ഏടിൽ എഴുതിച്ചേർക്കപ്പെടും.
ആദർശത്തിൽ കാർക്കശ്യവും പെരുമാറ്റത്തിൽ ആർദ്രതയും പുലർത്തുന്ന സമസ്ത വർത്തമാന കാലത്തെ കലുഷിത സാഹചര്യങ്ങളിൽ മുസ് ലിം സമൂഹത്തിന് ദിശാബോധം നൽകി കരുത്തുറ്റ നൂറാണ്ടിന്റെ പൂർത്തീകരണത്തിന്റെ മഹാസമ്മേളനമാണ് ഇന്നുമുതൽ അഞ്ച് ദിവസങ്ങളിലായി കുണിയയിൽ നടക്കുന്നത്.
നൂറ് കൊടികൾ വാനിലേക്ക് ഉയർത്തിയാണ് ചരിത്ര സമ്മേളനത്തിനു തുടക്കം കുറിക്കുന്നത്. പൊതുസമ്മേളന നഗരിയോട് ചേർന്നൊരുക്കിയ 100 തൂണുകളിലാണ് കൊടികൾ സ്ഥാപിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച പതാകകൾ ഇന്നലെ വൈകുന്നേരം തളങ്കര മാലിക് ദീനാർ മഖാമിൽ എത്തിച്ചു. കൊടികളുമായി ഇന്ന് കുണിയയിലെ സമ്മേളന നഗരിയിലേക്ക് പുറപ്പെടും.
വൈകുന്നേരം 3.30ന് പെരിയട്ടടുക്കയിൽനിന്ന് വളണ്ടിയർ റൂട്ട് മാർച്ചോടെയാണ് കൊടികൾ നഗരിയിലെത്തിക്കുന്നത്. വൈകീട്ട് 4.30ന് സമ്മേളന നഗരിയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. സമസ്ത മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേർന്ന് 99 പതാകകളും ഉയർത്തും. ഇതോടെ സമസ്ത എന്ന ആദർശ വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തീകരണ മഹാ സമ്മേളനത്തിന് തുടക്കമാകും.
രാത്രി ഏഴിന് നടക്കുന്ന ക്യാംപിൽ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കുമ്പോൽ അലി തങ്ങൾ പ്രാർഥന നടത്തും. സമസ്ത ട്രഷറർ പി.പി ഉമർ മുസ് ലിയാർ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. കെയ്റോ ഇസ്്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം അൽ ജുൻദി വിശിഷ്ടാതിഥിയാകും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീർ എഡിറ്റർ അൻവർ സ്വാദിഖ് ഫൈസി താനൂർ പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സ്വാഗതം പറയും.
സമസ്ത ശതാബ്ദിയോടനുബന്ധിച്ച്് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അബ്ദുൽ മജീദ് ഹാജി സ്വീകരിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഡോ. ഇസ്സുദീൻ ഹാജി കുമ്പള സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.
കെ. സുധാകരൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാൽ, ഇ. ചന്ദ്രശേഖരൻ എന്നിവർ അതിഥികളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീൻ മുഹമ്മദ് നദ് വി, ബി.കെ അബ്ദുൽഖാദർ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തും.
വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ 10,000 പ്രബോധകർ പങ്കെടുക്കുന്ന ദാഈ ക്യാംപ് നടക്കും. മഗ്രിബ് നിസ്കാര ശേഷം ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും. വെള്ളിയാഴ്ച ആദർശം, വിശുദ്ധി, നൂറ്റാണ്ടുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങൾ ഉൾക്കൊള്ളിച്ച് നടത്തുന്ന 33,313 പേർ പങ്കെടുക്കുന്ന പഠന ക്യാംപിന് തുടക്കമാവും. സമാപന പൊതുസമ്മേളനം ഞായറാഴ്ച ഈജിപ്ത് അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.
മംഗലാപുരം: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിലെ വിശിഷ്ടാതിഥിയും കൈറോ ഇസ്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറലുമായ മുഹമ്മദ് അബ്ദു അൽ ജുൻദിയെ മംഗലാപുരം വിമാനതാവളത്തിൽ നേതാക്കൾ സ്വീകരിച്ചു. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും മറ്റു പ്രമുഖരും സംബന്ധിക്കും.


