കർണ്ണാടകയിൽ കൈ ഉയർത്തി കോൺഗ്രസ്സ് ; ചരിത്ര വിജയം സമ്മാനിച്ച് കന്നഡ വോട്ടർമാർ
ബംഗളൂരു: കർണാടക നിയമസഭാ വോട്ടെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുമെന്ന് തെളിയിച്ച് 136 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷം കടന്ന് ലീഡിംഗ് തുടരുകയാണ്. അതേസമയം വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. നിലവിൽ 61 സീറ്റിൽ മാത്രമാണ് മുന്നേറ്റം. ഒരുഘട്ടത്തിൽ 80 സീറ്റുകൾക്ക് മുകളിൽ ലീഡ് നേടിയിരുന്നു ബിജെപി. ഭരണവിരുദ്ധ വികാരം അലയടിച്ചതോടെ പ്രധാനമന്ത്രി മോഡി കാടിളക്കി നടത്തിയ പ്രചാരണവും വിഫലമായി. ബിജെപിയുടെ എട്ട് മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ തോൽവിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
ബിജെപിയുടെ ശ്രീരാമലു തോറ്റപ്പോൾ സിടി രവി, രമേശ് ജാർക്കിഹോളി, ജഗദീഷ് ഷെട്ടാർ, നിഖിൽ കുമാരസ്വമി തുടങ്ങിയ പ്രമുഖരെല്ലാം തോൽവി മുന്നിൽ കാണുകയാണ്. ജി പരമേശ്വര,കെഎസ് ബസവന്തപ്പ,എസ്ആർ ശ്രീനിവാസ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വിജയത്തിലേക്ക് അടുക്കുകയാണ്. ഡികെ ശിവകുമാർ വിജയിച്ചു. സിദ്ധരാമയ്യ മൈസൂരിലെ വരുണ മണ്ഡലത്തിൽ നിന്നും വിജയം നേടി ഈ വിജയം കോൺഗ്രസ് രാഹുൽ ഗാന്ധിക്ക് കൂടി സമ്മാനിക്കുകയാണ്. രാഹുൽ അജയ്യനെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. വിജയം രാഹുലിന് സമ്മാനിക്കുകയാണ് പാർട്ടി നേതൃത്വം. അതേസമയം, വോട്ടെണ്ണലിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി ബജ്റംഗ് ബലി ക്ഷേത്രത്തിലെത്തി ആരാധന നടത്തി. പ്രധാനമന്ത്രി മോഡി കർണാടകയിൽ അഴിച്ചുവിട്ട പ്രചാരണ തന്ത്രമായിരുന്നു ബജ്റംഗ് ബലി ആരാധന എന്നത്.
മംഗളൂരുവിൽ യു.ടി കാദറും, ബെംഗളുരു ശാന്താ നഗറിൽ എൻ.എ ഹാരിസും വിജയിച്ചു. രണ്ടാളും മലയാളികളാണ്.കാസറഗോഡ് ജില്ലക്കാരാണ്.
ഇത്തവണ കോൺഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസിന് മന്ത്രിസഭാ രൂപീകരണത്തിൽ പ്രത്യേകിച്ച് സ്വാധീനം ചെലുത്താനാകില്ലെന്ന് ഉറപ്പായി. ഇത്തവണ എച്ച്ഡി കുമാരസ്വാമി കിംഗ് മേക്കറാകില്ലെന്നാണ് ഫലസൂചനകൾ. മൈസൂരിൽ ജെഡിഎസിനെ കൈവിട്ടിരിക്കുകയാണ് ജനങ്ങൾ.