ബംഗ്ലാദേശിനെ വീഴ്ത്തി ആവേശ ജയം; ട്വന്റി-20 ലോകകപ്പില്‍ സെമി സാധ്യത സജീവമാക്കി ഇന്ത്യ
ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ 5 റൺസിന് തോൽപ്പിച്ച് സെമി സാധ്യത സജീവമാക്കി ഇന്ത്യ.മഴ തടസപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. ഗ്രൂപിൽ ആറു പോയന്റുമായി ഒന്നാമതാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ബംഗ്ലാദേശ് പവർപ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോള്‍ ടീം സ്കോർ 68ലെത്തി. ലിറ്റണ്‍ 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടി. സഹ ഓപ്പണർ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ 10-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമി മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. സൂര്യകുമാർ യാദവിനായിരുന്നു ക്യാച്ച്.
അർഷ്ദീപ് സിംഗിന്റെ ഓവർ ഓവർ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയർത്തി. ആദ്യ പന്തില്‍ അഫീഫ് ഹൊസൈന്‍(5 പന്തില്‍ 3) സൂര്യയുടെ ക്യാച്ചില്‍ തന്നെ പുറത്തായപ്പോള്‍ അഞ്ചാം പന്തില്‍ ഷാക്കിബ് അല്‍ ഹസനും(12 പന്തില്‍ 13) വീണു. 13-ാം ഓവറിലെ രണ്ടാം പന്തില്‍ യാസിർ ഷായെയും(3 പന്തില്‍ 1), അഞ്ചാം പന്തില്‍ മൊസദേക് ഹൊസൈനേയും(3 പന്തില്‍ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചു. നൂരുല് ഹസനും ടസ്കിന് അഹമ്മദും ഒരുകൈ നോക്കിയെങ്കിലും അർഷിന്റെ അവസാന ഓവർ ഇന്ത്യക്ക് ജയമൊരുക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 184 റണ്‍സെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ നായകൻ രോഹിത് ശർമ (എട്ട് പന്തിൽ രണ്ട് റൺസ്) പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോഹ്ലിയെ കൂട്ടുപിടിച്ച് രാഹുൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്കോർ ഉയർന്നു. 32 പന്തിൽ 52 റൺസെടുത്താണ് രാഹുൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും കോഹ്ലിയും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തിൽ 30 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്.
ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആർ. അശ്വിനും കോഹ്ലിയും തകർത്തടിച്ചതോടെ സ്കോർ 184ൽ എത്തുകയായിരുന്നു. 44 പന്തിൽ 64 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു.