കൊല്‍ക്കത്ത: വിവാദമായ പൗരത്വ ഭേദഗതി നിയമം കോവിഡ് ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തിന് എത്തിയതായിരുന്നു അമിത് ഷാ.
‘പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയല്‍ രാജ്യങ്ങളില്‍ മത വിവേചനം നേരിടുന്നവര്‍ക്കുള്ളതാണ് സി.എ.എ. മമതയും കോണ്‍ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിര്‍ക്കുന്നത് അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്.
പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമവും പ്രചാരണ വിഷയമാക്കുമെന്ന സൂചനയാണ് അമിത് ഷാ ഇന്ന് നല്‍കുന്നത്. ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ തദ്ദേശീയര്‍ക്കിടയില്‍ വികാരമുണ്ടാക്കുകയും അത് ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ വോട്ടാക്കി മാറ്റാനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സി.എ.എ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ സര്‍ക്കാറിനെയും മമതാ ബാനര്‍ജിയേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. പത്ത് വര്‍ഷത്തെ ഭരണത്തില്‍ മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗാളില്‍ വികസനം കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം നല്‍കണമെന്ന് വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ‘കോണ്‍ഗ്രസിനും തൃണമൂലിനും ഇടത് പാര്‍ട്ടികള്‍ക്കും നിങ്ങള്‍ അവസരം നല്‍കി, ഇനി ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കൂ. അഞ്ച് വര്‍ഷത്തിനകം സുവര്‍ണ ബംഗാള്‍ സൃഷ്ടിക്കും. -അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍-മെയ് മാസത്തിലായിരിക്കും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.