ദിലീപിന് ആശ്വാസം; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
കൊച്ചി: ദിലീപിന് ആശ്വാസം. ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നാളും തീയതിയും വെച്ചുള്ള വൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകൾ വാദിച്ചു.
കേസിൽ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ നടന്നത്.