ഏഷ്യ കപ്പ്: പാകിസ്താനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ ട്വന്റി 20 പോരിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ഉജ്വല ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒരു പന്ത് അവശേഷിക്കെ 147 റൺസിന് പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് പന്ത് അവശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 17 പന്തിൽ 33 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടും
35 റൺസ് വീതമെടുത്ത മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രവീന്ദ്ര ജദേജയുടെയും പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരിട്ട ആദ്യ പന്തിൽ തന്നെ കെ.എൽ രാഹുലിനെ നസീം ഷാ പുറത്താക്കി. തട്ടിയും മുട്ടിയും നീങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ 18 പന്തിൽ 12 റൺസെടുത്ത് മുഹമ്മദ് നവാസിന് വിക്കറ്റ് സമ്മാനിച്ചു. 34 പന്തിൽ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത് വിരാട് കോഹ്ലിയും 18 പന്തിൽ അത്രയും റൺസെടുത്ത് സൂര്യകുമാർ യാദവും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലായെങ്കിലും രവീന്ദ്ര ജദേജയും ഹാർദിക് പാണ്ഡ്യയും ചേർന്ന് കരകയറ്റുകയായിരുന്നു.
42 പന്തിൽ 43 റൺസെടുത്ത ഓപണർ മുഹമ്മദ് റിസ്വാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. പാകിസ്താനുവേണ്ടി ഇഫ്തിഖാർ അഹമ്മദ് 28ഉം ഷാനവാസ് ദഹാനി 19ഉം ഹാരിസ് റഊഫ് പുറത്താവാതെ 13ഉം റൺസെടുത്തു. സൂപ്പർ താരം ബാബർ അസം, ഫഖർ സമാൻ, ഷദാബ് ഖാൻ എന്നിവർ 10 റൺസ് വീതമെടുത്ത് പുറത്തായി.
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റും ഹാർദിക് പാണ്ഡ്യ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്നും വിക്കറ്റെടുത്തു. അർഷ്ദീപ് സിങ് രണ്ടും ആവേശ് ഖാൻ ഒന്നും വിക്കറ്റെടുത്തു.
ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഋഷഭ് പന്തിന് ഇടം ലഭിക്കാതിരുന്നപ്പോൾ പകരം വിക്കറ്റ് കീപ്പറുടെ റോളിൽ ദിനേഷ് കാർത്തികാണ് ടീമിലെത്തിയത്. മൂന്നാം പേസറായി ആവേശ് ഖാനും ടീമിലുണ്ട്. പാകിസ്താനു വേണ്ടി നസീം ഷാ അരങ്ങേറി.