ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു, പ്രാഥമിക അംഗത്വം അടക്കം രാജിവെച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നുമാണ് രാജി നൽകി കൊണ്ടുള്ള കത്ത് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. റിമോട്ട് കൺട്രോൾ മോഡൽ യു.പി.എയുടെ വിശ്വാസ്യത തകർത്തുവെന്നാണ് ആസാദിന്റെ വിമർശനം.
മുതിർന്ന നേതാവും ജമ്മു കശ്മീരിലെ മുൻ മന്ത്രിയുമായ ഗുലാം നബി ആസാദ് ഏറെ നാളായി പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിൽ പ്രധാനിയാണ് അദ്ദേഹം.
അഭിപ്രായഭിന്നതയെ തുടർന്ന് ആഗസ്റ്റ് 17ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയത്.
പാർട്ടിയുടെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി രാജിവെച്ചതെന്ന് അഭ്യൂഹമുണ്ട്.
നേരത്തെ, ഗുലാം നബി ആസാദിന്റെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകം മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസമാണ് മിർ സ്ഥാനമൊഴിഞ്ഞത്. നിയമനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജിവെക്കാൻ ഗുലാം നബിയെ പ്രേരിപ്പിച്ചത് പാർട്ടി നേതൃത്വത്തിന്റെ പുതിയ പരിഷ്കാരങ്ങളോടുള്ള എതിർപ്പാണെന്നും റിപ്പോർട്ടുണ്ട്.