അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന ഉള്ളാൾ മഖാം ഉറൂസ് ഫെബ്രുവരി 10ന് ആരംഭിക്കും
മംഗളൂരു: ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി ദർഗയിൽ അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന 21-ാമത് ഉറൂസ് ഫെബ്രുവരി 10-ന് തുടങ്ങും. മാർച്ച് ആറുവരെ നീളുന്ന ഉറൂസിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആളുകൾ പങ്കെടുക്കുമെന്ന് ഉള്ളാൾ ജുമാ മസ്ജിദ് ആൻഡ് സയ്യിദ് മദനി ദർഗ ഭരണസമിതി പ്രസിഡന്റ് അബ്ദുൾ റഷീദ് ഹാജി പത്രസമ്മേളനത്തിൽ പറഞ്ഞു.
10-ന് വൈകീട്ട് നാലിന് നിസ്കാരശേഷം കൊടിയേറും. ഏഴുമണിക്ക് സയ്യിദുൾ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ഉള്ളാൾ, സോമേശ്വര, പെർമണ്ണൂർ മേഖലയിലെ 32 മഹല്ലുകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഉറൂസ് കമ്മറ്റി രൂപവത്കരിച്ചാണ് സംഘാടനം.
ഉറൂസ് ദിവസങ്ങളിൽ ദിവസവും രാത്രി എട്ടുമുതൽ 11 വരെ മതപണ്ഡിതൻമാരുടെ പ്രഭാഷണങ്ങളുണ്ടാവും. മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, മതസൗഹാർദ സദസ്സ്, അന്നദാനം എന്നിവ ഉറൂസിന്റെ ഭാഗമായി നടക്കും. ദർഗയിലെത്തുന്ന ഭക്തർക്ക് രാത്രി കഞ്ഞി നൽകും.
മാർച്ച് അഞ്ച്, ആറ് തീയതികളിൽ 35,000 കിലോ അരികൊണ്ടുണ്ടാക്കിയ നെയ്‌ച്ചോറും 15,000 കിലോ ആട്ടിറച്ചിക്കറിയും നൽകും. ജിഫ്രി മുത്തുക്കോയ തങ്ങൾ, ഗ്രാന്റ് മുസ്തി എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ ഉള്ളാൾ ഉറൂസ് സംഘടിപ്പിക്കുന്നത്.
2020 ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഉറൂസ് കോവിഡ് വ്യാപനത്തെത്തുടർന്ന് 2021 ഒക്ടോബറിലേക്കും പിന്നീട് ഡിസംബറിലേക്കും മാറ്റിയിരുന്നു. കോവിഡ് വ്യാപനം കുറയാത്തതോടെ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. 2015-ലാണ് ഇതിനു മുൻപ് ഉറൂസ് നടന്നത്.
പത്രസമ്മേളനത്തിൽ യു.കെ. മൊനു ഇസ്മായിൽ, ഹാജി ത്വാഹ മുഹമ്മദ്, നൗഷാദ് ആലി, യു.ടി. ഇല്യാസ്, ഹാജി എ.കെ. മൊയ്തീൻ, ആസീഫ് അബ്ദുള്ള, ഫാറുഖ് ഉള്ളാൾ എന്നിവർ പങ്കെടുത്തു.