കണ്ണൂര്‍:
കണ്ണപുരത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. സി.പി.എം നേതാക്കളെ വീട്ടില്‍കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കാട്ടില്‍ തളളുമെന്നുമാണ് മുദ്രാവാക്യം. കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർനടത്തിയ ധർണയ്ക്കിടെയാണ് കൊലവിളി മുദ്രാവാക്യം വിളി. ബിജെപിയുടെ ജില്ല പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലാണ് പ്രവർത്തകർ കൊലവിളി നടത്തിയത്. ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങൾക്ക് ലഭിച്ചു.
കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ധർണയ്ക്കിടെയായിരുന്നു ഈ മുദ്രാവാക്യം വിളി. ജില്ല പഞ്ചായത്തിലെ കല്യാശേരി ഡിവിഷനിൽ നിന്നുള്ള അംഗമായ പി.പി.ഷാജിറിനെതിരെയാണ് പരസ്യമായ ഈ കൊലവിളി. ഷാജിറിനെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്ന ഭീഷണിയും മുദ്രാവാക്യത്തിലുണ്ട്.
സിപിഎം പ്രാദേശിക നേതാക്കൾക്കെതിരേയും ഭീഷണിയുണ്ട്. നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയാണ് മുദ്രാവാക്യം വിളിക്കിടെ ബിജെപി പ്രവർത്തകർ മുഴക്കുന്നത്. എന്നാൽ പ്രവർത്തകരുടെ കൊലവിളി. മുദ്രാവാക്യം, ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിപാടിയുടെ ഉദ്ഘാടകൻ കൂടിയായിരുന്ന പാർട്ടി ജില്ല പ്രസിഡന്റിന്റെ നിലപാട്.
കണ്ണപുരം മേഖലയിൽ സിപിഎം പ്രവർത്തകർ നിരന്തരം ബിജെപി പ്രവർത്തകരെ ആക്രമിക്കാറുണ്ടെന്നും, പലകുറി പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ബി ജെ പി ആരോപിക്കുന്നു. ഈ ആക്ഷേപമുന്നയിച്ചായിരുന്നു പൊലീസ് സ്റ്റേഷന് മുന്നിലെ ധർണയും. അതേസമയം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ബിജെപി പ്രവർത്തകരുടെ ഈ നടപടിയെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പൊലീസ് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.