കിലോയ്ക്ക് 290 രൂപ; കുതിച്ചുയർന്ന് കോഴിയിറച്ചി വില, വലഞ്ഞ് പൊതു ജനങ്ങളും,ഹോട്ടൽ വ്യാപാരികളും

കോഴിക്കോട്: സംസ്ഥാനത്ത് ഒരുമാസത്തിനിടെ കോഴിയിറച്ചിവിലയിൽ വൻവർധന. ബ്രോയിലർ കോഴിയിറച്ചിക്കാണ് ഒരുമാസത്തിനിടെ കിലോഗ്രാമിന് 100 രൂപയ്ക്കുമുകളിൽ കൂടിയത്.
ശബരിമല സീസൺ ആരംഭിച്ച ഡിസംബർ ആദ്യവാരംമുതലാണ് വിലക്കയറ്റം തുടങ്ങിയത്. നവംബർ പകുതിയിൽ കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 290 രൂപയായി.
സംസ്ഥാനത്തെ ഫാമുടമകൾ കോഴികളെ വിൽപ്പനയ്ക്ക് നൽകാതെ അനധികൃതമായി പൂഴ്ത്തിവെപ്പ് നടത്തിയാണ് വിലക്കയറ്റമുണ്ടാക്കുന്നതെന്നാണ് ചില്ലറവ്യാപാരികളുടെ ആക്ഷേപം.
സിവിൽ സപ്ലൈസ് വകുപ്പും അതത് ജില്ലാഭരണകൂടങ്ങളും വിലനിയന്ത്രണത്തിൽ ഇടപെട്ടില്ലെങ്കിൽ കടയടപ്പുസമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കച്ചവടക്കാർ. കോഴിക്കോട് നഗരത്തിൽ പലയിടത്തും വിലക്കയറ്റത്തെത്തുടർന്ന് കോഴിക്കടകൾ അടച്ചിടാനും തുടങ്ങിയിട്ടുണ്ട്.
ലഗോൺ കോഴിയിറച്ചി വിലയിൽ കാര്യമായ വ്യത്യാസമില്ല. ലഗോൺ കോഴികൾക്ക് മലബാറിലാണ് ആവശ്യക്കാരേറെയുള്ളത്.
200 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയും
200 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയുന്നതാണ് ഫാമുകാരുടെ പൂഴ്ത്തിവെപ്പ് കാരണം വലിയ വിലയ്ക്ക് നൽകേണ്ടിവരുന്നത്. കച്ചവടക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നുവെന്നാണ് ജനങ്ങൾ ധരിക്കുന്നത്. കേരളത്തിലുള്ള കോഴിഫാമുകളിൽ 80 ശതമാനവും തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിലെ വൻകിട ഫാമുകളുടെ നിയന്ത്രണത്തിലാണ്. റംസാനാകുമ്പോഴേക്ക് വിലയക്കയറ്റം പിടിച്ചു നിർത്താനായില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാകും.


