ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് ഇറ്റലി യൂറോ ചാമ്പ്യന്മാരായി

ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് ഇറ്റലി യൂറോ ചാമ്പ്യന്മാരായി

0 0
Read Time:9 Minute, 5 Second

അസൂരികള്‍ ഇനി യൂറോപ്പിന്റെ രാജാക്കന്മാര്‍. ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി കൊണ്ടാണ് മാഞ്ചിനിയും സംഘവും യൂറോ കപ്പ് ഉയര്‍ത്തിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ഇറ്റലി ഇന്ന് പൊരുതി കയറി വിജയിച്ചത്. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ ഇറ്റലി നേടിയ ഈ കിരീടം അവരുടെ ചരിത്രത്തിലെ രണ്ടാം യൂറോ കപ്പാണ്. 1968ല്‍ ആയിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ കിരീടം. 120 മിനുട്ടില്‍ 1-1 എന്ന് തുടര്‍ന്ന കളി ഷൂട്ടൗട്ടില്‍ 3-2നാണ് ഇറ്റലി ജയിച്ചത്.
ഇന്ന് വെംബ്ലിയില്‍ തിങ്ങി നിറഞ്ഞ പതിനായിരകണക്കിന് കാണികള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ടിന് സ്വപ്ന തുടക്കമാണ് ലഭിച്ചത്.
മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലൂക് ഷോയുടെ ഗോളില്‍ ഇംഗ്ലണ്ട് മുന്നില്‍ എത്തി. ലെഫ്റ്റ് ബാക്കായ ലൂക് ഷോ തന്നെ ആരംഭിച്ച അറ്റാക്ക് ലൂക് ഷോയില്‍ നിന്ന് ഹാരി കെയ്നില്‍ എത്തി. വലതു വിങ്ങില്‍ ഒറ്റയ്ക്ക് കുതിക്കുക ആയിരുന്ന ട്രിപ്പിയക്ക് കെയ്ന്‍ പന്ത് കൈമാറി. പെനാള്‍ട്ടി ബോക്സിലേക്ക് ഇംഗ്ലീഷ് താരങ്ങള്‍ അറ്റാക്ക് ചെയ്യാന്‍ എത്തുന്നത് കണ്ട ട്രിപ്പിയര്‍ പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ഫാര്‍ പോസ്റ്റിലേക്ക് എത്തിയ ലൂക് ഷോ ഒരു ഇടം കാലന്‍ ഹാഫ് വോളിയിലൂടെ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി ഇംഗ്ലണ്ടിന് ലീഡ് നല്‍കി.
യൂറോ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. ഈ ഗോള്‍ തുടക്കത്തില്‍ തന്നെ കളി ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കി. ഡിഫന്‍സീവ് സെറ്റപ്പുമായി ഇറങ്ങിയ സൗത്ഗേറ്റിന്റെ ടാക്ടിക്സുകള്‍ക്ക് ഗുണമാകുന്നതും ആയിരുന്നു ഈ തുടക്കത്തിലെ ഗോള്‍. ഇറ്റലി പന്ത് കയ്യില്‍ വെക്കാന്‍ പോലും വിഷമിച്ചപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ അവരുടെ സ്വന്തം വെംബ്ലി മൈതാനത്ത് നൃത്തം വെച്ചു.
ആദ്യ മുപ്പതു മിനുട്ടിനു ശേഷം പതിയെ ഇറ്റലി കളിയിലേക്ക് തിരികെ വന്നു. 34ആം മിനുട്ടില്‍ ഒറ്റയ്ക്ക് കുതിച്ച്‌ കിയേസ തൊടുത്ത ബുള്ളറ്റ് ഷോട്ട് ടാര്‍ഗറ്റിലായിരുന്നു എങ്കില്‍ പിക്ക്ഫോര്‍ഡിനു പോലും തടയാന്‍ ആകുമായിരുന്നില്ല. 36ആം മിനുട്ടില്‍ മറുവശത്ത് ലൂക് ഷോയും സമാനമായി ഒറ്റയ്ക്ക് മുന്നേറി ഒരു അവസരം സൃഷ്ടിച്ചു. പക്ഷെ ഷോയുടെ പാസ് മൗണ്ടിന് കണക്റ്റ് ചെയ്യാന്‍ ആവാത്തത് കൊണ്ട് ലീഡ് ഇരട്ടിയാക്കാന്‍ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്റ്റെര്‍ലിംഗ് ഇറ്റലി പെനാള്‍ട്ടി ബോക്സില്‍ പന്തുമായി വീണൂ എങ്കിലും റഫറി പെനാള്‍ട്ടി വിളിച്ചില്ല. മറുവാശത്ത് 49ആം മിനുട്ടില്‍ ഇറ്റലിക്ക് പെനാള്‍ട്ടി ബോക്സിന്റെ എഡ്ജില്‍ വെച്ച്‌ ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ഇന്‍സിനെയുടെ ഫ്രീകിക്ക് ടാര്‍ഗറ്റിലേക്ക് പോയില്ല. കളി മാറ്റമില്ലാതെ തുടര്‍ന്നതോടെ മാഞ്ചിനി ക്രിസ്റ്റന്റെയെയും ബെറാഡിയെയും കളത്തില്‍ എത്തിച്ചു.
57ആം മിനുട്ടില്‍ കിയേസയുടെ ഒരു ഷോട്ട് ഡിഫ്ലക്റ്റഡ് ആയി ഇന്‍സിനെയുടെ കാലില്‍ എത്തി. താരത്തിന്റെ ഷോട്ട് പിക്ക്ഫോര്‍ഡ് സേവ് ചെയ്ത് അകറ്റി. കളിയില്‍ പിക്ക്ഫോര്‍ഡ് നേരിട്ട ആദ്യ വെല്ലുവിളി ആയിരുന്നു ഇത്. 61ആം മിനുട്ടില്‍ വീണ്ടും പിക്ക്ഫോര്‍ഡ് പരീക്ഷിക്കപ്പെട്ടു. ഇത്തവണ കിയേസ ആണ് പെനാള്‍ട്ടി ബോക്സില്‍ ഇംഗ്ലീഷ് ഡിഫന്‍സിനെ മറികടന്ന് ഷോട്ട് എടുത്തത്. ഒരു ഫുള്‍ ലെങ്ത് ഡൈവിലൂടെ പിക്ക്ഫോര്‍ഡ് അതും സേവ് ചെയ്തു.
63ആം മിനുട്ടില്‍ മറുവശത്ത് ഒരു കോര്‍ണറില്‍ നിന്നുള്ള സ്റ്റോണ്‍സിന്റെ ഹെഡര്‍ ഡൊണ്ണരുമ്മ എളുപ്പത്തില്‍ തട്ടി ബാറിനു മുകളിലൂടെ പുറത്തേക്ക് അയച്ചു.
ഇറ്റലിയുടെ ആക്രമണങ്ങള്‍ അവസാനം ഫലം കണ്ടു. 67ആം മിനുട്ടില്‍ കിട്ടിയ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍. ഇന്‍സിനെ എടുത്ത കോര്‍ണറില്‍ നിന്ന് വെറട്ടിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങുമ്ബോള്‍ വെറ്ററന്‍ സെന്റര്‍ ബാക്കി ബോണൂചി ആ പന്ത് തിരികെ വലയിലേക്ക് തന്നെ എത്തിച്ച്‌ ഇറ്റലിക്ക് സമനില നല്‍കുകയായിരുന്നു.
ഇറ്റലി സമനില നേടിയതിനു പിന്നാലെ സാകയെയും ഹെന്‍ഡേഴ്സണെയും എത്തിച്ച്‌ ഇംഗ്ലണ്ട് ടാക്ടിക്സുകള്‍ മാറ്റി. എങ്കിലും കൂടുതല്‍ ഇറ്റലി അറ്റാക്കുകള്‍ ആണ് പിന്നീട് കണ്ടത്. ഇംഗ്ലീഷ് ഡിഫന്‍സിനെ കളിയിലുടനീളം വിറപ്പിച്ച കിയേസ പരിക്കേറ്റ് 85ആം മിനുട്ടില്‍ പുറത്ത് പോയത് ഇറ്റലിക്ക് തിരിച്ചടിയായി. 90 മിനുട്ടിലും ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ നേടാന്‍ ആകാഞ്ഞതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു ടീമുകളും കഷ്ടപ്പെട്ടു. ഇംഗ്ലണ്ട് ഗ്രീലിഷിനെയും ഇറ്റലി ലൊകടെല്ലിയെയും ഇറക്കി. എന്നിട്ടും അവസരങ്ങള്‍ ഒന്നും പിറന്നില്ല. ഹാഫ് ടൈമിന്റെ രണ്ടാം പകുതിയില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ബെര്‍ണഡസ്കിയുടെ ഷോട്ട് കയ്യില്‍ ഒതുക്കാന്‍ പിക്ക്ഫോര്‍ഡ് കഷ്ടപ്പെട്ടു എങ്കിലും അപകടം ഒന്നും ഉണ്ടായില്ല.
120 മിനുട്ടിലും കളി തുല്യമായി നിന്നതോടെ കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി‌. ഇറ്റലിക്കായി ബെറാഡിയും ഇംഗ്ലണ്ടിനായി ഹാരി കെയ്നും ആദ്യ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. എന്നാല്‍ ഇറ്റലിയുടെ രണ്ടാം കിക്ക് എടുത്ത ബെറാഡിയുടെ ഷോട്ട് പിക്ക്ഫോര്‍ഡ് തടഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ടാം കിക്ക് ഹാരി മഗ്വയര്‍ ടോപ് കോര്‍ണറില്‍ പതിച്ചു. 2-1. ഇംഗ്ലണ്ടിന് അഡ്വാന്റേജ്.
ബൊണൂചി ഇറ്റലിക്കായി പന്ത് വലയില്‍ എത്തിച്ചപ്പോള്‍ റാഷ്ഫോര്‍ഡിന്റെ ഇംഗ്ലണ്ടിനായുള്ള കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. സ്കോര്‍ 2-2. നാലാം കിക്ക് എടുത്ത ഇറ്റലി താരം ബെര്‍ണടസ്കി പിക്ക്ഫോര്‍ഡിനെ കബളിപ്പിച്ച്‌ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു. ഇംഗ്ലണ്ടിന്റെ നാലാം കിക്ക് എടുത്ത സാഞ്ചോയുടെ കിക്ക് ഡൊണ്ണരുമ്മ തടുത്തു. പിന്നാലെ പെനാള്‍ട്ടി എക്സ്പേര്‍ട്ട് ജോഗീഞ്ഞോക്ക് ഇറ്റലിയുടെ വിജയ ഗോള്‍ നേടുമെന്ന് കരുതി. എന്നാല്‍ പിക്ക്ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. സ്കോര്‍ 3-2 അവസാന കിക്ക് എടുത്ത സാകയ്ക്ക് കിക്ക് വലയില്‍ എത്തിച്ചാല്‍ കളി സഡന്‍ ഡെത്തിലേക്ക് എത്തിക്കാമായിരുന്നു. എന്നാല്‍ സാകയുടെ കിക്കും ഡൊണ്ണരുമ്മ തടഞ്ഞു. അങ്ങനെ ഇറ്റലി യൂറോ ചാമ്ബ്യന്മാരായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!