അബൂദബി : അബൂദബിയിൽനിന്ന് വിദേശത്തുപോയി 72 മണിക്കൂറിനകം മടങ്ങുന്നവർക്ക് മറ്റൊരു കോവിഡ് നെഗറ്റിവ് പി.സി.ആർ പരിശോധന റിപ്പോർട്ട് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു . ഹ്രസ്വ – ബിസിനസ് യാത്രക്കാരുടെ യാത്രാ നടപടികൾ ലളിതവും എളുപ്പവുമാക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു . അബൂദബിയിൽനിന്ന് പുറപ്പെടുമ്പോൾ യാത്രക്കാർ നെഗറ്റിവ് പി.സി.ആർ റിപ്പോർട്ട് നൽകണം . എന്നാൽ , ഹ്രസ്വയാത്ര കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ മടങ്ങുമ്പോൾ മറ്റൊരു പി.സി.ആർ പരിശോധന ആവശ്യമില്ലെന്നതിനാണ് അബൂദബി ദുരന്തനിവാരണ സമിതി അംഗീകാരം നൽകിയത് . യാത്രക്കാർക്ക് ഏതു ലക്ഷ്യസ്ഥാനത്തേക്കും ഈ നിബന്ധനയിൽ പോയി തിരിച്ചെത്താം . യു.എ.ഇയിൽ എടുത്ത സാധുവായ പി.സി.ആർ പരിശോധന ഫലം മടക്കയാത്രകൾക്കും ഉപയോഗിക്കാനുള്ള സൗകര്യമാണ് എയർവേസ് ഇതിലൂടെ യാത്രക്കാർക്ക് ഏർപ്പെടുത്തിയത്
യാത്ര പുറപ്പെടുന്നതിനുമുമ്പ് നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഇത്തിഹാദ് എയർവേസ് . മുഴുവൻ ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കിയ ലോകത്തെ ആദ്യ വിമാനക്കമ്പനിയും ഇത്തിഹാദാണ് . അബൂദബിയിൽനിന്ന് ഏഴ് അന്താരാഷ് വിമാനത്താവളങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിൽ അയാട്ട ട്രാവൽ പാസ് ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു . ബാങ്കോക് , ബാഴ്സലോണ , ജനീവ , മഡ്രിഡ് , മിലാൻ , ന്യൂയോർക് , സിംഗപ്പൂർ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളിലാണ് യാത്രക്കാർക്ക് അയാട്ട ട്രാവൽ പാസ് സൗകര്യം ലഭിക്കുക .

അബൂദബിയിലേക്ക് 72 മണിക്കൂറിനകം മടങ്ങുന്നവർക്ക് പി.സി.ആർ വേണ്ട
Read Time:2 Minute, 20 Second