മൊഗ്രാലിലെ കളിക്കളത്തിൽ നൊമ്പരമായി ശിഫാറത്ത്….
✍️ സെഡ്. എ. മൊഗ്രാൽ
മൊഗ്രാൽ:മൊഗ്രാൽ ഫുട്ബാളിന് ഏറെ പ്രതീക്ഷ നൽകി വളർന്നു വരവെ അപ്രതീക്ഷിതമായുണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നു പോയ ശിഫാഹത്ത് മൊഗ്രാൽ സൂപ്പർ കപ്പ് വേദിയിൽ എത്തിയത് കാണികളിൽ ഏറെ നൊമ്പരവും വേദനയും കലർന്ന കാഴ്ചയായി.
ഒൻപത് വർഷങ്ങൾക്കു മുൻപ് കുമ്പളയിൽ നിന്ന് മൊഗ്രാലിലെക്കുള്ള ബൈക്ക് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നു കിടപ്പിലായ ശിഫാറത്ത് കളിക്കളത്ത് നിന്ന് പൂർണ്ണമായും അകന്നു നിന്നു..നിരവധി സ്ഥലങ്ങളിലെ ചികിത്സയും മരുന്നുമായി വീട്ടിനുള്ളിൽ തളക്കപ്പെട്ട ഈ യുവ താരം തൻ്റെ ഫുട്ബാൾ ആവേശം തന്നെ കാണാനെത്തുന്നവരോട് പങ്കുവെക്കുക പതിവായിരുന്നു.
ഒട്ടേറെ ടൂർണമെൻ്റ്കളിൽ മൊഗ്രാലിന് വേണ്ടി മികച്ച കളി കാഴ്ച വെച്ചു കാണികളുടെ ഹരമായിരുന്നു ശിഫാറത്ത്. മൊഗ്രാലിൻ്റെ ഫുട്ബാൾ മൈതാനത്തെ ആവേശം കൊള്ളിച്ചു കൊണ്ട് ഇന്നലെ രാത്രി ആരംഭിച്ച സൂപ്പർ കപ്പ് കളി കാണാൻ പിതാവ് കുഞ്ഞാമതിൻെറ കൂടെ എത്തിയത്. കുമ്പള അക്കാദമിയിൽ ബികോം പഠിച്ചു കൊണ്ടിരിക്കെയാണ് അപകടത്തിൽപെടുന്നത്. കളിയിൽ എന്ന പോലെ വിദ്യാഭ്യാസത്തിലും നല്ല നിലവാരത്തിൽ ആയിരുന്നു ഈ യുവതാരം. കൈകാലുകൾ പൂർണ്ണമായും തളർന്നു പോയ ശിഫാറത്ത് ഫിസിയോതെറാപ്പി യിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. സംഘാടകരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് വീൽ ചെയറിൽ എത്തിയ ഷിഫാറത്ത് ഗ്രൗണ്ടിൽ കളി നിയന്ത്രിച്ച റഹ്മാന് പന്ത് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഈ വേളയിൽ കാണികൾ എഴുന്നേറ്റ് നിന്നും കയ്യടിച്ചും ശിഫാറത്തിന് അഭിവാദ്യം അർപ്പിച്ചു. ഷിഫാറത്തു കളിയുടെ ഓരോ നീക്കവും ആവേശത്തോടെ, ആവോളം കണ്ട് കൊണ്ട് തൃപ്തിയോടെ രാത്രി വളരെ വൈകിയാണ് മടങ്ങിയത്.