കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പന്ത്രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, ഇടുക്കി,പത്തനംതിട്ട,വയനാട്, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെയാണ്നിരോധനാജ്ഞ.
സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം ജില്ല കലക്ടര്‍ എസ്. സാംബശിവ റാവുവാണ് കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചു. ഓഫീസുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ജോലി ചെയ്യാം.
കടകള്‍ക്ക് മുന്നില്‍ അഞ്ച് പേര്‍ക്കേ നില്‍ക്കാന്‍ പറ്റൂ. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ആറടി അകലം പാലിക്കണം. ഹാന്‍ഡ് സാനിറ്റൈസര്‍ പരിപാടി സ്ഥലത്ത് സൂക്ഷിക്കണം. ജിംനേഷ്യം, മൈതാനം, ടര്‍ഫ് എന്നിവിടങ്ങളിലെ കായിക മത്സരങ്ങള്‍ പാടില്ല. യോഗ പരിശീലനവും നിരോധിച്ചു. ബീച്ചുകളിലെയും പാര്‍ക്കുകളിലെയും ടൂറിസം സെന്‍്ററുകളിലെയും പ്രഭാത നടത്തവും സായാഹ്ന നടത്തവും പാടില്ല. വിവാഹത്തിന് 50ഉം മരണാനന്തര ചടങ്ങുകള്‍ക് 20 ഉം പേര്‍ മാത്രം പങ്കെടുക്കാം. കടകളിലും സ്ഥാപനങ്ങളില്‍ സാനിറ്റൈസറും തെര്‍മല്‍ ഗണ്ണും നിര്‍ബന്ധം. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെയോ കടകളിലെയോ ജീവനക്കാര്‍ക്ക് കോവിഡ് ലക്ഷണമുണ്ടങ്കില്‍ നേരിട്ട് ആശുപത്രിയില്‍ പോകരുത്. അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുമായി ഫോണില്‍ ബന്ധപ്പെടണം. കോവിഡ് ജാഗ്രത 19 പോര്‍ട്ടലില്‍ രജിസ്റ്ററും ചെയ്യണം.
സ്ഥാപനങ്ങളിലെ സന്ദര്‍ശകരുടെ വിവരം ലഭിക്കാന്‍ ഈ പോര്‍ട്ടലിലെ വിസിറ്റര്‍ രജിസ്റ്റര്‍ നടത്തണം. 20 ല്‍ കൂടുതല്‍ പേരുള്ള മീറ്റിങ്ങുകള്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി നടത്തണം. എല്ലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ രണ്ട് ലെയര്‍ മാസ്കും സാനിറ്റൈസറും നല്‍കണം. മാസ്ക് എല്ലാ നേരവും ധരിക്കണം. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങള്‍ എ.സി പ്രവര്‍ത്തിപ്പിക്കരുത്. ഓഫീസുകളില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. ഷോപ്പുകളില്‍ 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്ന നിലയില്‍ പ്രവേശിപ്പിക്കാം. അവശ്യ സേവന വിഭാഗത്തിലൊഴികെ കണ്ടയ്ന്‍മെന്‍റ് സോണിലുള്ള ജീവനക്കാര്‍ സ്ഥാപനങ്ങളിലെത്തരുത്. എത്തിയാല്‍ നടപടിയെടുക്കും.
തിരക്കുള്ള മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ചില നിയന്ത്രണമുണ്ടാകും. കടകള്‍ക്ക് ടോക്കണ്‍ നല്‍കും. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം നിയന്ത്രിക്കും. ചന്തകളും ബസ്സ് സ്റ്റാന്‍്റുകളും പൊതു സ്ഥലങ്ങളും ദിവസവും അണുവിമുക്തമാക്കും. ഇത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. കണ്ടയ്ന്‍മെന്‍്റ് സോണുകളില്‍ നിലവിലെ നിയന്ത്രണം തുടരും.

കണ്ണൂർ,കാസറഗോഡ് ഒഴികെ 12ജില്ലകളിൽ നിരോധനാജ്ഞ ; ഗതാഗത നിയന്ത്രണമില്ല
Read Time:4 Minute, 7 Second