കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മൂന്നു ദിവസമായി കാസർകോട് നഗരത്തിനു സമീപത്തെ റിസോടില്‍ നടന്ന വിവാഹ ചടങ്ങിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട് പരിസരത്ത് എത്തിയത്. ഈ സമയം റിസോര്‍ടിനു സമീപം 250 ലധികം വാഹനങ്ങള്‍ പാർക് ചെയ്തിരുന്നതായി പോലീസ് പറയുന്നു.
തുടർന്ന് പൊലീസ് റിസോർടിനു അകത്തു പ്രവേശിക്കുകയായിരുന്നു. അഞ്ഞൂറിലധികം പേര് റിസോർടിനു അകത്തുണ്ടായതായും പൊലീസ് വെളിപ്പെടുത്തി. ഇവരോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് കോവിഡ് മാനദണ്ഡം ലംഘിച്ചതിനു റിസോർട് ഉടമയ്ക്കെതിരെയും ചടങ്ങില്‍ സംബന്ധിച്ചവർക്കെതിരെയും കേസ് എടുത്തതെന്ന് ഡി വൈ എസ് പി പി ബാലകൃഷ്ണന് നായര്‍ അറിയിച്ചു.
മൂന്നു ദിവസം നടന്ന വിവാഹത്തില്‍ രാത്രിയും പകലുമായി നിരവധിപേര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു സംബന്ധിച്ചതായിട്ടുള്ള വിവരത്തെ തുടർന്ന് വിവാഹ പരിസരം വിദ്യാനഗര്‍ സി ഐ വി വി മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കാസർകോട് കോവിഡ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറും ആരോഗ്യ വകുപ്പും കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ആഡംബര വിവാഹ മാമാങ്കങ്ങള്‍ നടക്കുന്നതെന്ന് പോലീസ് പറയുന്നു.