ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

അറ്റ്ലാന്റ: ഒരിക്കല്‍ ഇത് ഒരു ഫുട്ബോള്‍ മത്സരം മാത്രമായിരുന്നില്ല. രണ്ട് രാജ്യങ്ങളുടെ അഭിമാനവും രണ്ട് ഭൂഖണ്ഡങ്ങളുടെ വികാരവും ഏറ്റുമുട്ടിയ ഒരു യുദ്ധമായിരുന്നു. 1966-ല്‍ ലണ്ടന്റെ ആകാശത്ത് ഉയര്‍ന്ന വിവാദങ്ങള്‍, 1986-ല്‍ മെക്സിക്കോയുടെ സൂര്യപ്രകാശത്തില്‍ മറഡോണയുടെ ഇടതുകാലില്‍ നിന്ന് ജനിച്ച ചരിത്രം, ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ലോകഫുട്ബോളിന്റെ നിഘണ്ടുവില്‍ കറുപ്പായി പതിഞ്ഞ നിമിഷം, സെന്റ്-എറ്റിയെന്നിലെ പെനാല്‍റ്റി നാടകവും ബെക്കാമിന്റെ കണ്ണീരും… ഓരോ അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടവും ഒരു മത്സരത്തേക്കാള്‍ വലിയൊരു കഥയാണ്. ഇപ്പോള്‍ ആ കഥയ്ക്ക് മറ്റൊരു അധ്യായം കൂടി എഴുതപ്പെടുകയാണ്. അമേരിക്കന്‍ മണ്ണില്‍ ലോകകപ്പിന്റെ സെമിഫൈനല്‍ വേദിയില്‍ വീണ്ടും മുഖാമുഖം. ഒരു വശത്ത് ലോകകിരീടം നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന അര്‍ജന്റീന. മറുവശത്ത് അറുപത് വര്‍ഷത്തോളമായി ലോകകിരീടത്തിന്റെ ദാഹവുമായി കാത്തിരിക്കുന്ന ഇംഗ്ലണ്ട്. വിജയിക്കുന്നവര്‍ക്ക് ഫൈനലിന്റെ കവാടം തുറക്കും. ഇനി ചരിത്രമല്ല സംസാരിക്കുക; തൊണ്ണൂറ് മിനിറ്റോ, ഒരുപക്ഷേ അതിലും കൂടുതലോ നീളുന്ന പോരാട്ടമായിരിക്കും. മത്സരം രാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തില്‍.
നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഈ ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയ ടീമാണ്. ആറു മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടിയ അവര്‍ ആക്രമണത്തില്‍ ഏറ്റവും അപകടകാരികളിലൊരാളായി മാറിയിട്ടുണ്ട്. ലയണല്‍ മെസിയുടെ നേതത്വത്തിലുള്ള ആക്രമണനിരയില്‍ ഹൂലിയന്‍ അല്‍വാരസും ലൗത്താരോ മാര്‍ട്ടിനസും മുന്‍പന്തിയില്‍ തീ പാറിക്കുമ്പോള്‍, എന്‍സോ ഫെര്‍ണാണ്ടസും അലക്സിസ് മാക് അലിസ്റ്ററും മധ്യനിരയെ നിയന്ത്രിക്കുന്നു.
ഇംഗ്ലണ്ടിന്റെ കുതിപ്പും അത്രതന്നെ ശക്തമാണ്. ഹാരി കെയ്നിന്റെ നേതൃത്വത്തില്‍ 15 ഗോളുകള്‍ നേടിയ അവര്‍, വഴങ്ങിയത് വെറും അഞ്ച് ഗോളുകള്‍. ബെല്ലിങ്ങാമിന്റെ ഊര്‍ജവും സാക്കയുടെ വേഗവും ഇംഗ്ലണ്ടിനെ ഈ ടൂര്‍ണമെന്റിലെ ഏറ്റവും സമതുലിതമായ ടീമുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു.
പോരാട്ടത്തിന്റെ വിധി മധ്യനിരയില്‍ എഴുതപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ചേര്‍ന്ന് അര്‍ജന്റീനയ്ക്ക് പന്തിന്റെ നിയന്ത്രണം ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, ഡെക്ലാന് റൈസും ജൂഡ് ബെല്ലിങ്ങാമും അതിനെ ചെറുക്കും. മുന്നേറ്റനിരയില്‍ ഹാരി കെയ്നും ജൂലിയന്‍ അല്‍വാരസും തമ്മിലുള്ള ഗോളടി മത്സരം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതേസമയം സാക്ക ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് ചിറകേകുമ്പോള്‍, ലൗത്താരോയുടെ ബോക്സിലെ സാന്നിധ്യം അര്‍ജന്റീനയുടെ പ്രധാന ആയുധമാകും.
ലോകകപ്പില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്ന് ജയങ്ങള്‍ അര്ജന്റീനക്കും രണ്ട് ജയങ്ങള്‍ ഇംഗ്ലണ്ടിനുമാണ്. ഒന്നില്‍ സമനില. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വൈരങ്ങളില്‍ ഒന്നായ ഈ പോരാട്ടത്തില്‍ കണക്കുകള്‍ക്ക് അപ്പുറം മാനസിക കരുത്തും സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവും നിര്‍ണായകമാകും. നിലവിലെ ചാമ്പ്യന്മാര്ക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന സ്വപ്നമാണ് മുന്നിലുള്ളത്. ഇംഗ്ലണ്ടിന് 1966-ന് ശേഷം ആദ്യ ലോകകപ്പ് ഫൈനല്‍ എന്ന ലക്ഷ്യവും. അതുകൊണ്ടുതന്നെ ഈ സെമിഫൈനല്‍ വെറും ഒരു മത്സരമല്ല; തലമുറകളുടെ ഓര്‍മ്മകളും ദേശീയ അഭിമാനവും ഫുട്ബോള്‍ ചരിത്രവും ഒത്തുചേരുന്ന ഒരു വേദിയാണ്.


