ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസ് വിഭജിക്കണം: മംഗൽപ്പാടി ജനകിയ വേദി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

കാസറഗോഡ്: ഉപ്പള വില്ലേജ് ഓഫീസ് വിഭജിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി ജനകിയ വേദി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി.
ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ നാല് വില്ലേജുകൾ അടങ്ങിയതാണ് ഉപ്പള ഗ്രുപ്പ് വില്ലേജ്. ഉപ്പള, മംഗൽപാടി, കൊടിബയൽ, മുളിഞ്ച എന്നീ വില്ലേജുകൾ ഉൾപ്പെട്ടതാണ് ഉപ്പളഗ്രൂപ്പ് വില്ലേജ്. ഇവിടുത്തെ ജനബാഹുല്യവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദിവസേന വില്ലേജുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചു കിട്ടുന്നതിന് ആഴ്ചകളും ദിവസങ്ങളും കാത്തിരിക്കുകയും വില്ലേജ് ഓഫീസ് കയറിയിറങ്ങുകയും ചെയ്യേണ്ട അവസ്ഥയാണുള്ളത്.
വില്ലേജ് വിഭജിക്കുകയാണെങ്കിൽ അതിന് കെട്ടിട സംവിധാനമൊരുക്കുന്നതിനുള്ള സർക്കാർ സ്ഥലവും നിലവിലുണ്ട്. വില്ലേജ് വിഭജനം കാലങ്ങളായി ഉയർന്നുവരുന്ന ആവശ്യമാണ്. വർഷങ്ങൾക്കു മുമ്പ് ഇതിനുള്ള നീക്കങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അത് പിന്നീട് കടലാസിൽ ഒതുങ്ങുകയാണുണ്ടായത്.
ഉപ്പള വില്ലേജ് സ്മാർട്ട് വില്ലേജ് ആകുന്ന വാർത്ത പ്രചരിച്ചെങ്കിലും അതും യാഥാർത്ഥ്യമായില്ല. നാഷണൽ ഹൈവേ വികസനം വന്നതോടുകൂടി വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് പാർക്കിംഗ് സ്ഥലസൗകര്യമില്ലാതെ ജനം പൊറുതിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ വില്ലേജ് വിഭജിക്കുക മാത്രമാണ് പരിഹാരമായിട്ടുള്ളത്.
ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ ജനങ്ങളുടെ ഇത്തരത്തിലുള്ള നീറുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ജനകീയ വേദി നേതാക്കളായ അബു തമാം, സിദ്ദിഖ് കൈകമ്പ, അശാഫ് മൂസക്കുഞ്ഞി,മൊയ്‌നു പൂന,യൂസുഫ് പച്ചിലംപാറ,സത്യൻ സി ഉപ്പള,എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.


