മിനായിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ

‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… ഇന്നല്‍ഹംദ വന്നിഅ്മത ലാ ശരീക ലക്… തല്‍ബിയത് തീർഥാടകലക്ഷങ്ങളുടെ മിനായിലേക്കുള്ള പ്രവാഹം ആരംഭിച്ചു.
ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നാളെ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ ഇതിനോടകം മിനായിൽ എത്തിച്ചേർന്നിട്ടുണ്ട്. ഹജ്ജിന്റെ പുണ്യം ഏറ്റുവാങ്ങാനായി കൂടാരനഗരമായ മിന തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഹജ് അനുഷ്ഠാനങ്ങൾക്കായി ലളിതമായ വെള്ള വസ്ത്രമായ ഇഹ്റാം ധരിച്ച് മക്കയിൽ കഅബ പ്രദക്ഷിണവും പ്രാർത്ഥനകളും പൂർത്തിയാക്കിയാണ് തീർത്ഥാടകർ മിനായിലേക്ക് തിരിച്ചത്. തിരക്ക് ഒഴിവാക്കാനായി പലരും ഇതിനോടകം മിനായിൽ എത്തിയിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് മിനായിൽ താമസിക്കുന്ന ഹാജിമാർ നാളെ നടക്കുന്ന അറഫാ സംഗമത്തിനായി സുബ്ഹി നിസ്കാര ശേഷം മക്കയിൽ നിന്ന് അറഫയിലേക്ക് നീങ്ങും. ഈ വർഷത്തെ ഹജ്ജിൽ ഇന്ത്യയിൽ നിന്ന് 1,22,518 തീർത്ഥാടകരും കേരളത്തിൽ നിന്ന് 20,000 പേരും പങ്കെടുക്കുന്നുണ്ട്. അറഫയിൽ ഹാജിമാർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രവാചകൻ ഇബ്റാഹീം നബി ഹജ്ജിനു വിളംബരം ചെയ്ത ആഹ്വാനം സ്വീകരിച്ചെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനലക്ഷങ്ങള്‍ ഇന്ന് മിന താഴ്വരയില്‍ സംഗമിക്കും. ഇന്നലെ തന്നെ തമ്പുകളുടെ നഗരിയായ മിന താഴ്വാരം ലക്ഷ്യമാക്കി ഹാജിമാർ യാത്ര തുടങ്ങിയിരുന്നു.
ഒരേ ലക്ഷ്യവും മനസും വേഷവുമായി മിനായിലെത്തുന്ന തീർഥാടകർ ഇന്ന് അവിടെ സമ്മേളിച്ച് തല്‍ബിയത് ഉരുവിടുമ്പോള്‍ മിന ഭക്തിസാന്ദ്രമാകും. പാപമോചനത്തിനും അല്ലാഹുവിന്റെ കാരുണ്യത്തിനും കണ്ണീരോടെ കേഴുന്ന ഹൃദങ്ങളുമായി ഹാജിമാർ പൂർണമായും ഇന്ന് മിനായിലെത്തുന്നതോടെ താഴ്വര മനുഷ്യസാഗരമായി മാറും.
തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയും സുരക്ഷ മുൻനിർത്തിയും ഹാജിമാർ ഇന്നലെ തന്നെ മക്കയില്‍നിന്ന് മിനായിലേക്ക് പ്രയാണം ആരംഭിച്ചിരുന്നു. ഇന്ത്യൻ ഹാജിമാർക്ക് മിനായിലേക്ക് പോകാനായുള്ള സമയവും നിർദേശങ്ങളും നേരത്തെ തന്നെ ഇന്ത്യൻ ഹജ്ജ് മിഷൻ നല്‍കിയിരുന്നു. ഇതനുസരിച്ച് തയാറായ ഹാജിമാർ സമയക്രമീകരണം അനുസരിച്ച് ട്രെയിനിലും ബസുകളിലുമായി മിനായിലേക്ക് നീങ്ങി.
തർവിയത് ദിനമായ ഇന്ന് ഹാജിമാർക്ക് പ്രത്യേക കർമങ്ങളൊന്നുമില്ല. നാളെ നടക്കുന്ന അറഫാ സംഗമത്തിനുള്ള ഒരുക്കം മാത്രമാണ് ഇന്നുള്ളത്. ളുഹർ, അസർ, മഗ്രിബ്, ഇശാ, സുബ്ഹി നിസ്കാരങ്ങള്‍ ഹാജിമാർ മിനായില്‍ വച്ചുതന്നെ നിർവഹിക്കും. നിർബന്ധ നിസ്കാരങ്ങള്‍ മിനായില്‍ നിർവഹിക്കുന്നത് പ്രത്യേകം പുണ്യമാക്കപ്പെട്ടതിനാല്‍ ഉച്ചയ്ക്ക് മുമ്പെ മിനായിലെത്താനുള്ള ശ്രമത്തിലാണ് ഹാജിമാർ.
ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാർ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും.
നാളെ ളുഹർ നിസ്കാര ശേഷമാണ് അറഫാ സംഗമ ചടങ്ങുകള്‍ക്ക് തുടക്കമാവുക. ചരിത്ര പ്രസിദ്ധമായ അറഫാ സംഗമത്തിന് അറഫാത്തിലെ നമിറ പള്ളിയില്‍ മദീനയിലെ പ്രവാചകപള്ളി ഇമാമും പ്രഭാഷകനുമായ ശൈഖ് അലി അല്‍ ഹുദൈഫി നേതൃത്വം നല്‍കും. ശേഷം അറഫാത്തില്‍ സന്ധ്യ വരെ പ്രാർഥനയിലും ഏക ദൈവ സ്മരണയിലും കഴിയുന്ന ഹാജിമാർ മഗ്രിബ്, ഇശാ നിസ്കാരങ്ങള്‍ നിർവഹിക്കും.
തുടർന്ന് അവിടെ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ ചൊവ്വാഴ്ച രാത്രി മുസ്ദലിഫയില്‍ തങ്ങി ബുധനാഴ്ച സുബ്ഹി നിസ്കാരാനന്തരം മിനായിലെത്തി ജംറത്തുല്‍ അഖ്ബയില്‍ കല്ലേറു കർമം നടത്തും. തുടർന്ന് ബലികർമം നിർവഹിച്ച് പുരുഷന്മാർ മുടികളഞ്ഞും സ്ത്രീകള്‍ മുടിവെട്ടിയും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂർത്തിയാക്കും. ഇഹ്റാമിന്റെ വസ്ത്രം മാറി പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഹറം പള്ളിയിലെത്തി ത്വവാഫും സഅ്യും നിർവഹിച്ച ശേഷം മിനായിലേക്ക് മടങ്ങുന്ന ഹാജിമാർ മൂന്നു ദിവസംകൂടി അവിടെ താമസിക്കും.


