യു.എ.ഇ ദിർഹത്തിന് ആഗോള ഡിജിറ്റൽ അംഗീകാരം; കീബോർഡുകളിലും ഉപകരണങ്ങളിലുമായി പുതിയ ചിഹ്നം ഉടൻ

യൂണിക്കോഡ് 18.0 പട്ടികയിൽ ഉൾപ്പെടുത്തി; സെപ്തംബറോടെ അന്തിമ അംഗീകാരം പൂർത്തിയാകും
അബൂദബി: യു.എ.ഇ ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം ലോകമെമ്പാടുമുള്ള ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, കീബോർഡുകൾ എന്നിവയിൽ ഉപയോഗിക്കാനൊരുങ്ങുന്നു. ആഗോള യൂണിക്കോഡ് സ്റ്റാൻഡേർഡിന്റെ 18.0 പതിപ്പിലാണ് ദിർഹം ചിഹ്നം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബീറ്റാ പതിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ചിഹ്നത്തിന് സെപ്തംബറോടെ അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുകയും സ്മാർട്ട് സാമ്പത്തിക സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യാനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യൂണിക്കോഡ് കൺസോർഷ്യം പുറത്തിറക്കിയ പുതിയ ബീറ്റാ പതിപ്പിൽ 13,047 പുതിയ ചിഹ്നങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ അംഗീകൃത യൂണിക്കോഡ് ചിഹ്നങ്ങളുടെ എണ്ണം 1,72,848 ആയി ഉയരും. പുതിയതായി ഉൾപ്പെടുത്തിയവയിൽ യു.എ.ഇ ദിർഹം, ഒമാനി റിയാൽ, മാലദ്വീപ് റുഫിയ എന്നീ കറൻസികളുടെ ചിഹ്നങ്ങൾ ശ്രദ്ധേയമാണ്.
യു.എ.ഇ സെൻട്രൽ ബാങ്കിന്റെ മാർഗനിർദേശപ്രകാരം ഡിജിറ്റൽ കീബോർഡുകളിലെ നമ്പർ ‘6’ കീയുമായി ബന്ധപ്പെട്ടാണ് ദിർഹം ചിഹ്നം ഉപയോഗിക്കാൻ കഴിയുക. ഇതിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ, ബാങ്കിങ് സേവനങ്ങൾ, സാമ്പത്തിക ആപ്ലിക്കേഷനുകൾ എന്നിവയിൽ ചിഹ്നത്തിന്റെ ഉപയോഗം കൂടുതൽ എളുപ്പമാകും. ദേശീയ കറൻസിക്ക് ഏകീകൃത ദൃശ്യ ഐഡന്റിറ്റി നൽകുന്നതിനായി 2025 മാർച്ചിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ ദിർഹം ചിഹ്നം അവതരിപ്പിച്ചത്. ആഗോളതലത്തിൽ അംഗീകൃത കറൻസി ചിഹ്നങ്ങളുടെ നിരയിലേക്ക് ദിർഹം കൂടി എത്തുന്നതോടെ അന്താരാഷ്ട്ര വ്യാപാര, ബിസിനസ്, ഡിജിറ്റൽ സാമ്പത്തിക രംഗങ്ങളിൽ യു.എ.ഇയുടെ സ്വാധീനവും ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.


