ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷ:മംഗൽപ്പാടി താലൂക് ആശുപത്രിയിൽ യോഗം ചേർന്നു
ഉപ്പള: ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി മംഗൽപ്പാടി താലൂക് ഗവണ്മെന്റ് ഹോസ്‌പിറ്റലിൽ വച്ച് ആശുപത്രി ജീവനക്കാരുടെയും ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചു ചേർത്തു.
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് നിയവകുപ്പ് അംഗീകാരം നല്‍കുകയും മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം പരിഗണിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷം ഓര്‍ഡിനന്‍സ് വ്യവസ്ഥകളുടെ നിയമ പരിശോധന നിയമ സെക്രട്ടറി നടത്തിയിരുന്നു.
ഏഴു മുതല്‍ പരമാവധി 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്രമം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നും പ്രത്യേക കോടതി സ്ഥാപിച്ച് ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കണമെന്നുമുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ടെന്നാണ് വിവരം.
ചടങ്ങിൽ മംഗല്പാടി ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീമതി ശാന്തി kk,ബ്ലോക് പഞ്ചായത് പ്രസിഡന്റ് ഷമീന ടീച്ചർ,വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്,വിവിധ രാഷ്ട്രീയ പട്ടികളുടെ പ്രതിനിധികൾ ഹോസ്പിറ്റൽ സ്റ്റാഫ് തുടങ്ങിയവർ സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ചടങ്ങിൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ നിഖിൽ Kk,ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.കൗൺസിലർ യോഗീഷ് ഷെട്ടി നന്ദി അർപ്പിച്ചു സംസാരിച്ചു.