ഒരുവശത്തേക്ക് 90 ഡിഗ്രി ചരിഞ്ഞ കഴുത്തുമായി 13 വർഷം; പാക് പെൺകുട്ടിക്ക് പുതുജീവിതം നൽകി ഇന്ത്യൻഡോക്ടർ
പത്തുമാസം പ്രായമുള്ളപ്പോൾ സഹോദരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണതായിരുന്നു അഫ്ഷീൻ
ന്യൂഡൽഹി: കഴുത്ത് തൊണ്ണൂറു ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ പെൺകുട്ടി, പതിമൂന്നുകാരിയായ അഫ്ഷീൻ ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ അടയാളം അതായിരുന്നു. ജനിച്ച് പത്താംമാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്ഷീന് ഈ ദുരിതം സമ്മാനിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്കപ്പുറം പതിമൂന്നാം വയസ്സിലെത്തി നിൽക്കുമ്പോൾ അഫ്ഷീന്റെ ഈ ആരോഗ്യാവസ്ഥയെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടർ.
പത്തുമാസം പ്രായമുള്ളപ്പോൾ സഹോദരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണതായിരുന്നു അഫ്ഷീൻ. പിന്നീടിങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായി. വൈകാതെ തന്നെ ഡോക്ടറെ കണ്ട് മരുന്നു നൽകിയെങ്കിലും അഫ്ഷീന്റെ നിലയിൽ മാറ്റമില്ലാതെ തുടർന്നു. സമപ്രായക്കാർക്കൊപ്പം കളിക്കാനോ സ്കൂളിൽ പോകാനോ അഫ്ഷീന് കഴിഞ്ഞില്ല. പിന്നാലെ സെറിബ്രൽ പാൾസി എന്ന അവസ്ഥയും അഫ്ഷീനെ ബാധിക്കുകയുണ്ടായി.
എന്നാൽ മാർച്ചിൽ കടൽ കടന്നൊരു ഡോക്ടറുടെ കരുതൽ അഫ്ഷീന്റെ ജീവിതത്തിൽ വെളിച്ചം വീശുകയായിരുന്നു. ഒരു രൂപ പോലും ചിലവില്ലാതെ അഫ്ഷീനു വേണ്ട ചികിത്സ നൽകാൻ തയ്യാറാണെന്ന് അറിയിച്ചത് ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലൻ കൃഷ്ണനാണ്. അഫ്ഷീന്റെ കഴുത്തിന് വേണ്ട മതിയായ ചികിത്സ നൽകാനുള്ള സന്നദ്ധത അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ അലക്സാൺഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് ഡോ.രാജഗോപാലൻ കൃഷ്ണൻ അഫ്ഷീനെക്കുറിച്ച് അറിയുന്നത്.
തുടർന്ന് ഇക്കഴിഞ്ഞ വർഷം കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയ അഫ്ഷീൻ ചികിത്സ ആരംഭിക്കുകയായിരുന്നു. രാജഗോപാലൻ കൃഷ്ണൻ ഡോക്ടറാണ് തന്റെ സഹോദരിയുടെ ജീവിതം രക്ഷിച്ചതെന്ന് അഫ്ഷീന്റെ സഹോദരൻ യാഖൂബ് കുംബാർ പറഞ്ഞു. നാല് മേജർ ശസ്ത്രക്രിയകളാണ് അഫ്ഷീന് ചെയ്തത്. ഫെബ്രുവരിയിലാണ് പ്രധാന സർജറി നടത്തിയത്. ആറുമണിക്കൂറോളം എടുത്താണ് അത് പൂർത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ദീർഘകാലം അതിജീവിക്കാൻ അഫ്ഷീന് കഴിയുമായിരുന്നില്ല എന്നും ഡോക്ടർ വ്യക്തമാക്കി.
ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായ അവസ്ഥയാണ് സെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാതം. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങളോ, പ്രയാസങ്ങളോ കാരണം ചലനം, നിൽപ്പ്, സംതുലനം, ആശയവിനിമയം, പഠിക്കാനുള്ള കഴിവ്, ഭക്ഷണം, ഉറക്കം എന്നിവയെ വിവിധ രൂപത്തിൽ ബാധിക്കുന്ന പ്രയാസങ്ങളെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്.