പിഗ്മി, ചിട്ടി സ്കീമുകളിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ വ്യാപാരി നേതാക്കൾ തട്ടിയെടുത്തതായി ആരോപണം; ഉപ്പള വ്യാപാര ഭവൻ താഴിട്ട് പൂട്ടി
പിഗ്മി, ചിട്ടി സ്കീമുകളിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ വ്യാപാരി നേതാക്കൾ തട്ടിയെടുത്തതായി ആരോപണം. പണം തിരികെ ആവശ്യപ്പെട്ട് ഒരു സംഘം നിക്ഷേപകരായ വ്യാപാരികൾ ഉപ്പളയിലെ വ്യാപാരഭവൻ അടച്ചു പൂട്ടി. തിങ്കളാഴ്ച രാവിലെയോടെ മുപ്പതോളം വരുന്ന പ്രവർത്തകരാണ് പൊലീസ് വലയം ഭേദിച്ച് വ്യാപാര ഭവൻ താഴിട്ട് പൂട്ടിയത്.
രണ്ട് വർഷം മുൻപാണ് ചിട്ടി കാശ് ചോദിച്ച വ്യാപാരികൾക്ക് പണം തിരികെ നൽകാതിരുന്നതെന്ന് വ്യപാരികൾ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഓഫീസിൽ പണമില്ലെന്ന് അറിയിച്ചതായും ആഴ്ചകൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വ്യാപാരികൾ ദുരിതത്തിലായപ്പോഴാണ് നാലര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി മനസിലായതെന്നും ഇവർ കൂട്ടിച്ചേർത്തു. യൂനിറ്റ് ഭാരവാഹികൾ അടക്കമുള്ളവർ തട്ടിപ്പിൽ ഉൾപെട്ടിട്ടുണ്ടെന്നും വ്യാപാരികൾ ആരോപിച്ചു.
ഇതിന് ശേഷം യൂനിറ്റ് പരിധിയിലെ വ്യാപാരികൾ ‘സേവ് വ്യാപാരി ഫോറം’ എന്ന സംഘടനാ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായും ഒരു പാട് തവണ ചർചകൾ നടത്തിയെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്ന് സേവ് വ്യാപാരി ഫോറം ഭാരവാഹികൾ പറഞ്ഞു. തട്ടിപ്പിൽ ഉൾപെട്ടവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പണം തിരികെ കിട്ടുന്നത് വരെ ഓഫീസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു ഇവർ വ്യക്തമാക്കി.