ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയിലെ ഐ.പി / കേഷ്വാലിറ്റി സേവനം നിർത്തൽ ചെയ്ത് ആരോഗ്യവകുപ്പും അധികാരികളും മഞ്ചേശ്വരത്തെ ജനതയെ വെല്ലുവിളിക്കുകയാണെന്നു മംഗൽപാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സത്യൻ സി ഉപ്പളയും, ജനറൽ സെക്രട്ടറി ഒ എം റഷീദും ആരോപിച്ചു. ഇത് ജനങ്ങളുടെ ക്ഷമ പരിശോധിക്കലാണ്.
താലൂക്
ആശുപത്രിയുടെ വികസനത്തിനും ഉന്നതിക്കും വേണ്ടി ഒരു ജനത മുഴുവൻ കക്ഷിരാഷ്ട്രീയം മറന്നു പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് നിലവിലുള്ള സേവനം നിർത്തൽചെയ്തു ജനങ്ങളെ വഞ്ചിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സംവിധാനത്തിന്റെ പേരിൽ ആശുപത്രിയിലെ ഡോക്ടർമാരെ വിഭജിച്ചു ആശുപത്രിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നത്.
ഇത് ആരോഗ്യവകുപ്പിന്റെയും അധികാരികളുടെയും ധിക്കാരവും സ്വകാര്യ അജണ്ടയുമാണ് വ്യക്തമാക്കുന്നത്.കോവിഡ് വ്യാപനം ഗൗരവതരം തന്നെയാണ്. അതിന് ആവശ്യമായ മറ്റുസംവിധാനങ്ങൾ ഒരുക്കണം നിലവിലുള്ള സേവനം ഇല്ലാതാക്കുന്നത് ആരോഗ്യവകുപ്പിനും സർക്കാരിനും ഭൂഷണമല്ല.
ഇരുപതു ശതമാനം കോവിഡ്ബാധിതരുടെ പേരിൽ എൺപതു ശതമാനം വരുന്ന മറ്റ് രോഗികൾക് ചികിത്സ നിഷേധിക്കുന്ന മനുഷ്യത്വ രഹിതമായ നടപടിയാണിത്. കോവിഡ് പ്രധിരോധപ്രവർത്തനത്തിന്റെ കാര്യത്തിൽ മേനിനടിക്കുന്ന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കപടമുഖമാണ് ഇതോടെ വ്യക്തമാക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. അതിനാൽ ഐ. പി /കേഷ്വാലിറ്റി സേവനം ഉടൻ പുനഃസ്ഥാപിക്കാൻ ആരോഗ്യവകുപ്പും അധികാരികളും തയ്യാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.