നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി ശുഭ്മാൻ ഗില്ലും ഇർഫാൻ പത്താനും

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ശുഭ്മാൻ ഗില്ലും മുൻ താരം ഇർഫാൻ പത്താനും. സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കണമെന്നും, വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ഗിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിച്ച ഗിൽ, അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.
ഒരു ഇന്ത്യക്കാരനായ യുവാവ് എന്ന നിലയിൽ, പഠിക്കാനും സ്വപ്നം കാണാനും ഭാവി രൂപപ്പെടുത്താനും നമ്മുടെ തലമുറയ്ക്ക് അർഹമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. സമാധാനപരമായി തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഓരോ ചെറുപ്പക്കാരനെയും ഞാൻ ബഹുമാനിക്കുന്നു. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഒന്നാണ്. അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയും, ഓരോ വിദ്യാർത്ഥിയുടെയും ഭാവി മുൻനിർത്തി നമുക്ക് മുന്നോട്ട് പോകാൻ സാധിക്കട്ടെ. ഇന്ത്യയുടെ നല്ല ഭാവിക്ക് വേണ്ടി എന്നായിരുന്നു ഗില്ലിന്റെ കുറിപ്പ്.
‘വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർക്കരുത്’: ഇർഫാൻ പത്താൻ
വിഷയത്തിൽ അതിശക്തമായ ഭാഷയിലാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പ്രതികരിച്ചത്. വർഷങ്ങളുടെ അധ്വാനമാണ് ചോദ്യപേപ്പർ ചോർച്ചയിലൂടെ ഇല്ലാതാകുന്നതെന്ന് പത്താൻ എക്സിൽ കുറിച്ചു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ നല്ല ഭാവിക്കായി വർഷങ്ങളുടെ കഠിനാധ്വാനമാണ് നടത്തുന്നത്. അവരുടെ കുടുംബങ്ങളും വലിയ ത്യാഗങ്ങളാണ് ഇതിനായി സഹിക്കുന്നത്. എന്നാൽ, ഒരു ചോദ്യപേപ്പർ ചോർച്ചയ്ക്കും അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ അനുവാദം നൽകരുത്. രാജ്യത്തെ നിയമവ്യവസ്ഥയിലും അധികാരികളിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഓരോ കുട്ടിക്കും നീതിപൂർവ്വമായ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനിയൊരിക്കലും ഇത് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം. വിദ്യാർത്ഥികളാണ് നമ്മുടെ ഭാവി, അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണമെന്നും- ഇർഫാൻ പത്താൻ വ്യക്തമാക്കി.
പാർലമെന്റിലേക്ക് മാർച്ചും നിരാഹാര സമരവും: പ്രക്ഷോഭം കത്തുന്നു
കോക്ക്റോച്ച് ജനതാ പാർട്ടി മുൻകൈയെടുത്ത് നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും അനിശ്ചിതകാല നിരാഹാര സമരത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതും തുടർന്നുണ്ടായ മാനസിക വിഷമത്താൽ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതും രാജ്യത്താകമാനം വലിയ രോഷത്തിന് വഴിവെച്ചിരുന്നു. പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിച്ചതോടെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചത് ഡൽഹിയിൽ വൻ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.


