യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം ;രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി വിമതര്‍ യുഎഇയുടെ തലസ്ഥാന എമിറേറ്റിനെ ലക്ഷ്യമിട്ടു മിസൈല്‍ ആക്രമണം നടത്തുന്നത്
അബുദാബി∙ യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി വിമതര്‍ യുഎഇയുടെ തലസ്ഥാന എമിറേറ്റിനെ ലക്ഷ്യമിട്ടു മിസൈല്‍ ആക്രമണം നടത്തുന്നത്. ഇസ്രയേല്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണം.
മിസൈല്‍ തടഞ്ഞുനിര്‍ത്തി നശിപ്പിക്കുകയും അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത പ്രദേശത്താണ് പതിച്ചതെന്നും എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയെയാണോ മിഡില്‍ ഈസ്റ്റിലെ ബിസിനസ്, ടൂറിസം ഹബ്ബായ ദുബായിയെ ലക്ഷ്യമാക്കിയാണോ മിസൈല്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഗള്‍ഫ് രാജ്യത്തിലെ വ്യോമഗതാഗതം പതിവുപോലെ നടക്കുന്നുണ്ടെന്നും ആക്രമണമുണ്ടായിട്ടും എല്ലാ വ്യോമഗതാഗത പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാണെന്നും യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി സംസ്ഥാന വാര്‍ത്താ ഏജന്‍സിയെ (WAM) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും, രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്ത ഏഴ് വര്‍ഷം നീണ്ട പോരാട്ടത്തില്‍, യെമനിലെ ഇറാന്‍ സഖ്യകക്ഷിയായ ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ് യുഎഇ.
യുഎഇയ്ക്കുള്ളിലെ പുതിയ സൈനിക നടപടിയുടെ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സംഘം വെളിപ്പെടുത്തുമെന്ന് യെമനിലെ ഹൂതി സൈനിക വക്താവ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
ജനുവരി 17-ന് ഹൂതികള്‍ അബുദാബിയില്‍ മാരകമായ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹൂതികള്‍ കടന്നുകയറിയ മേഖലകളില്‍ യുഎഇ പിന്തുണയുള്ള യെമന്‍ സേന ഇടപെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രണ്ടാമത്തെ മിസൈല്‍ ആക്രമണം പരാജയപ്പെട്ടു.
യെമനില്‍ സ്ഥാപിച്ചിരുന്ന മിസൈല്‍ ലോഞ്ചറുകള്‍ സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹൂതികള്‍ മുമ്ബ് നടത്തിയ മിസൈല്‍ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് നിരവധി ആളുകളെ വിളിപ്പിച്ചതായി ഗള്‍ഫ് സ്റ്റേറ്റിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളൊന്നും ഉണ്ടായിരുന്നില്ല.
അബുദാബിയില്‍ വെച്ച് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഹെര്‍സോഗ് സുരക്ഷയും ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തിങ്കളാഴ്ചത്തെ ആക്രമണം.
ഹെര്‍സോഗ് രാത്രി അബുദാബിയില്‍ ചെലവഴിച്ചതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഹൂതികളുടെ ആക്രമണമുണ്ടായിട്ടും അദ്ദേഹം യുഎഇ സന്ദര്‍ശനം തുടരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ആക്രമണത്തെ അമേരിക്ക അപലപിച്ചു.