കാസറഗോഡ്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോർപറേറ്റീവ് സൊസൈറ്റി കാസര്‍കോട് എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍.
വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള പാതയുടെ ഇരുഭാഗങ്ങളിലുമായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത വീടുകള്‍, ചുറ്റുമതിലുകള്‍ ഉള്‍പെടെയുള്ള വസ്തുക്കള്‍ പൊളിച്ചുമാറ്റല്‍ നടപടികള്‍ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി പദ്ധതി നിര്‍വഹണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
നഷ്ടപരിഹാര തുകയില്‍ നിന്നും കെട്ടിട മൂല്യത്തിന്റെ ആറ് ശതമാനം കുറച്ചു കിട്ടിയ ഭൂവുടമകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം. ഇല്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങളില്‍ ഭൂവുടമകള്‍ക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. ദേശീയപാത അതോറിറ്റി ഇതുവരെ ഭൂമി കൈവശപ്പെടുത്താത്ത ഭൂവുടമകള്‍ക്ക് ഭൂമി കൈമാറി മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട ഭാഗങ്ങള്‍ എടുക്കാം. അല്ലാത്ത പക്ഷം ഭൂവുടമകള്‍ക്ക് കെട്ടിട അവശിഷ്ടങ്ങളില്‍ അവകാശങ്ങളുണ്ടായിരിക്കില്ലെന്നും പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
ദേശീയപാത ആറ് വരിയാക്കുന്നതിന്റെ കേരളത്തിലെ ആദ്യ റീചായ തലപ്പാടി – ചെങ്കള പാതയുടെ കരാർ 1704.125 കോടി രൂപയ്ക്കാണ് ഊരാളുങ്കലിന് ലഭിച്ചത്. തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ ആണ് ആദ്യത്തെ റീചിൽ പെടുന്നത്.