കുമ്പള: കായികരംഗത്തിന് കുതിപ്പേകാന്‍ ഒട്ടേറെ പദ്ധതികള്‍ക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുമോയെന്ന് ആശങ്ക. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എ.ജി.സി. ബഷീറാണ് ജില്ല വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഫുട്ബാളിന്‍െറ ഗ്രാമമായ മൊഗ്രാലില്‍ സ്കൂള്‍ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, ബജറ്റിന് ശേഷമുള്ള പദ്ധതികളില്‍ മിനി സ്റ്റേഡിയം നിര്‍മാണത്തെപ്പറ്റി പരാമര്‍ശമില്ല. നീലേശ്വരം പുത്തരിയടുക്കത്തെ ഇ.എം.എസ് സ്റ്റേഡിയം, തൃക്കരിപ്പൂര്‍ എ.ആര്‍.എസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ചെമ്മനാട്ടെ ജില്ല സ്റ്റേഡിയം, കിനാനൂര്‍-കരിന്തളം ചായ്യോത്ത് സ്പോര്‍ട്സ് ഡിവിഷന്‍, കുമ്ബള കൊടിയമ്മയിലെ കബഡി അക്കാദമി, വിദ്യാനഗറിലെ നീന്തല്‍ പരിശീലന കേന്ദ്രം, കാലിക്കടവിലെ ടെന്നിസ് സ്റ്റേഡിയം എന്നിവയാണ് ഇപ്പോള്‍ പരിഗണനയിലുള്ളതും പൂര്‍ത്തീകരിച്ചതുമായ പദ്ധതികള്‍.ഒട്ടേറെ ദേശീയ -സംസ്ഥാന ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയും നിരവധി ഫുട്ബാള്‍ ടൂര്‍ണമന്‍െറുകള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചെയ്ത മൊഗ്രാലിനെ കായിക മേഖലയിലെ പദ്ധതികളില്‍ പരിഗണിക്കാത്തത് കായിക പ്രേമികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനൊരുങ്ങുകയാണ് മൊഗ്രാലിലെ കായികപ്രേമികള്‍.

മൊഗ്രാൽ മിനിസ്റ്റേഡിയം കടലാസിലൊതുങ്ങയോ? വാഗ്ദാനം പാലിക്കപ്പെടുന്നില്ല
Read Time:2 Minute, 24 Second