കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് ഇന്ന് തുടക്കം;വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി
കുമ്പള: 35 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കണിപുരഗോപാലകൃഷ്ണ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠയും അനുബന്ധ ബ്രഹ്മ കലശോത്സവവും വെള്ളിയാഴ്ച മുതൽ 29 വരെ നടക്കുമെന്ന് ബന്ധപ്പെട്ടവർ ക്ഷേത്രത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16- ന് വൈകീട്ട് 5.30-ന് ബ്രഹ്മശ്രീ ദേ ലമ്പാടി ഗണേശ് തന്ത്രികളെ പൂർണകുംഭം നൽകി സ്വീകരിക്കും. വൈകീട്ട് ആറിന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി ഏഴിന് സാംസ്കാരിക പരിപാടിയിൽ ജീർണോ ധാരണ പ്രവർത്തികളിൽ സഹകരിച്ചവരെ ആദരിക്കും.17-ന് രാവിലെ 9.30-ന് എടനീർ മഠാധിപതി സച്ചിദാനന്ദ സ്വാമികൾ രാജഗോപുരം ഉദ്ഘാടനം ചെയ്യും.വൈകീട്ട് 5.30 മുതൽ സിദ്ധിവിനായക യക്ഷനാട്യകലാകേന്ദ്രം അവതരിപ്പിക്കുന്ന കുട്ടികളുടെ യക്ഷഗാനം നടക്കും.18-ന് ധർമസ്ഥലം ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്ഡെ സഭാ മണ്ഡപം ഉദ്ഘാടനം ചെയ്യും. 21-ന് ഉച്ചയ്ക്ക് ഗോപാലകൃഷ്ണ, ഗണപതി, വന ശാസ്താവ് ദേവൻമാരുടെ പുന:പ്രതിഷ്ഠ നടക്കും.28-ന് രാത്രി 9.45 മുതൽ വിശേഷാൽകരിമരുന്ന് പ്രയോഗം.29 -ന് വൈകീട്ട് 3.30 മുതൽ ഉത്സവബലി ഘോഷയാത്ര ഷേഡി ഗുമ്മെ ആറാട്ട് കുളത്തിൽ നടക്കും.
കൂടാതെ വെള്ളിയാഴ്ച മുതൽ നടക്കുന്ന ബ്രഹ്മ കലശോത്സവത്തിൻ്റെ ഭാഗമായി വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗവ.ഹൈസ്കൂൾ ക്രോസ് റോഡ്, ഹോളി ഫാമിലി റോഡിലൂടെ വരുന്ന വാഹനങ്ങൾ കുമ്പള പോലീസ്’ സ്റ്റേഷൻ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പാർക്ക് ചെയ്യേണ്ടത്.സുള്ളിയ, പുത്തൂർ, ബദിയടുക്ക, പെർള, മുള്ളേരിയ, ബംബ്രാന, കാസർകോട് ഭാഗത്ത് നിന്ന് വരുന്ന ഇരു ചക്രവാഹനങ്ങൾ
കുമ്പള ജി.എസ്.ബി.എസ്.സ്കൂൾ കളിസ്ഥലത്ത്പാർക്ക് ചെയ്യണം.ബെംഗളുരു, മംഗളുരു, ഉഡുപ്പി ,കുന്താപുര, ബണ്ട്വാൾ, മഞ്ചേശ്വരം, ഉപ്പള, ബായാർ, കളത്തൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ദേശീയ പാതയുടെ ഒരു ഭാഗത്ത് പാർക്കിങ് സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ ഷേഡിക്കാവ് ശിവക്ഷേത്ര പരിസരം, ചിരഞ്ജീവി റോഡ്, രാജേഷ് ഷേണായി വക സ്ഥലത്തും പാർക്കിങ് സൗകര്യമുണ്ട്.
പത്ര സമ്മേളനത്തിൽ പ്രസിഡൻ്റ് രഘുനാഥപൈ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻ്റുമാരായ മഞ്ചുനാഥ ആൾവ, സുധാകര കാമത്ത്, കെ.സി. മോഹനൻ, സെക്രട്ടറി വിക്രം പൈ, ശങ്കര അഡിഗ, ശങ്കര ആൾവ, ലക്ഷ്മൺ പ്രഭു എന്നിവർ പങ്കെടുത്തു.