ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനം:മംഗൽപാടി ജനകീയ വേദി നിവേദനം നൽകി
ഉപ്പള: മംഗൽപാടി ആസ്ഥാനമായ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന് മംഗൽപാടി ജനകീയ വേദി നേതാക്കൾ നിവേദനം നൽകി. ആശുപത്രിക്ക് കെട്ടിടസമുച്ച നിർമാണം, രാത്രികാല കിടത്തി ചികിത്സ ആരംഭിക്കൽ, വിദഗ്ധ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരുടെയും നിയമനം, ആധുനികവും നവീനവുമായ സാങ്കേതിക സൗകര്യങ്ങൾ, ഡോക്ടർമാർക്ക് താമസത്തിനുള്ള കോട്ടേഴ്സുകൾ, വെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ, മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തൽ തുടങ്ങി സർക്കാരിന്റെ ആർദ്രം ആരോഗ്യ പദ്ധതിയുടെ മുഴുവൻ ഗുണഫലങ്ങളും ലഭ്യമാക്കിക്കൊണ്ട് സമ്പൂർണ്ണ സൗകര്യങ്ങളോടുകൂടിയ മികച്ച സേവനം ലഭ്യമാകുന്ന താലൂക്ക് ആശുപത്രിയായി ഉയർത്തി കിട്ടുന്നതിന് വേണ്ടിയുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് മന്ത്രിക്ക് സമർപ്പിച്ചത്. ജനകീയ വേദി ഉൾപ്പെടെയുള്ള സംഘടനകളുടെയും എം എൽ എ, ജനപ്രതിനിധികൾ മറ്റു രാഷ്ട്രീയപാർട്ടികൾ എന്നുവേണ്ട നാനാതുറകളിലുള്ളവരുടെ ആവശ്യങ്ങളും അവരുടെ സാന്നിധ്യവും ഈ ആശുപത്രിയുടെ പ്രസക്തിയും ആവശ്യകതയും എത്രത്തോളം ഉണ്ടെന്ന് നേരിട്ട് അറിയാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. അതിനാൽ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പരിശോധിച്ചു സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകി. ഡോക്ടർമാരുടെ വർക്ക് അറേജ്മെന്റിൽ കിടത്തി ചികിത്സ പുനരാരംഭിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് നടപടി സ്വീകരിക്കാൻ വകുപ്പിലെ ഉന്നത അധികാരികൾക്ക് മന്ത്രി നിർദ്ദേശം നൽകി. വെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്ഥലത്ത് വെച്ച് തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് മന്ത്രി ആവശ്യപ്പെട്ടു.ജനകീയ വേദി നേതാക്കളായ അഡ്വ കരീം പൂന, അബൂ തമാം, മെഹ്മൂദ് കൈകമ്പ, സത്യൻ സി ഉപ്പള, റൈഷാദ്, സിദ്ദിഖ് കൈകമ്പ, സൈനുദ്ദീൻ അഡ്ക്ക, അഷ്‌റഫ് മദർ ആർട്സ്, അബ്ദുല്ല അത്തർ,അബ്ദുല്ല കോട്ട. തുടങ്ങിയവർ നിവേദനസംഘത്തോടപ്പം ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനം:മംഗൽപാടി ജനകീയ വേദി നിവേദനം നൽകി
Read Time:3 Minute, 12 Second