ആറുവരിപ്പാത; ഉയര്‍ന്നത് ഒറ്റത്തൂണുകളില്‍, കാസര്‍കോട്ടെ പുതിയ മേല്‍പ്പാലം ഭാഗികമായി തുറന്നു

കാസർകോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ പുതിയ മേൽപ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി തുറന്നു നൽകി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള കാസർകോട് നഗരത്തിലെ മേൽപ്പാലമാണ് ഭാഗികമായി തുറന്നുനൽകിയത്.
മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെർക്കള ഭാഗത്തേക്കുള്ള റോഡാണ് ശനിയാഴ്ച ഉച്ചയോടെ തുറന്നത്. കാസർകോട് നഗരത്തിൽ സർവീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങൾക്കായി മേൽപ്പാലം തുറന്നു നൽകിയത്. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായ് തലപ്പാടി-ചെർക്കള റീച്ചിൽ പലയിടത്തും ദേശീയപാത സമാനമായ് താത്കാലികമായി തുറന്ന് നൽകിയിരുന്നു.
ദേശീയപാത നവീകരണത്തിന്റെ നിർമാണങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഈ വർഷം ഡിസംബറോടെ നിർമാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് നിർമാണക്കരാറുകാർ.
മേൽപ്പാലമുയർന്നത് ഒറ്റത്തൂണുകളിൽ
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിലെ മേൽപ്പാലം ഉയർന്നത് ഒറ്റത്തൂണുകളിൽ. ആറുവരിപ്പാതയിൽ ഇത്തരത്തിലൊരു പാലം നിർമിക്കുന്നത് ദക്ഷിണേന്ത്യയിൽ ആദ്യത്തേതാണ്. 27 മീറ്ററാണ് പാലത്തിന്റെ വീതി. കോയമ്പത്തൂർ അവിനാശിയിൽ സമാന രീതിയിലുള്ള പാലം നിർമിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂൺ പാലമുണ്ട്. എന്നാൽ, ഇതിന്റെ വീതി 24 മീറ്ററാണ്. ഇരുഭാഗത്തും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയാണ് സാധാരണ ഗതിയിൽ പാലങ്ങൾ നിർമിക്കാറുള്ളത്. എന്നാൽ, ഇതിന് മധ്യത്തിൽ ഒറ്റത്തൂൺ മാത്രം. കറന്തക്കാട് അഗ്നിരക്ഷാ സേനയുടെ ഓഫീസ് മുതൽ പുതിയ ബസ് സ്റ്റാൻഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോ മീറ്റർ നീ ളത്തിലാണ് പാലം വരുന്നത്. 30 തൂണുകളാണുള്ളത്.


