കുഞ്ചത്തൂരിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഉപ്പളയിലെ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്
കാസർകോട്: ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള കെദക്കാർ കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകൻ മുഹമ്മദ് അൻവാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസൽ റഹ്‌മാനാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ മഞ്ചേശ്വരം ഉദ്യാവർ റഫഹാളിന് സമീപത്താണ് അപകടം.ഇലക്ട്രിക് സ്കൂട്ടർ ചാർജ്ജ് ചെയ്യാനായി തലപ്പാടിയിലേക്ക് പോവുകയായിരുന്നു സുഹൃത്തുക്കളായ മുഹമ്മദ് അൻവാസും ഫസൽ റഹ്‌മാനും. പിൻസീറ്റ് യാത്രക്കാരനായിരുന്നു മുഹമ്മദ് അൻവാസ്. ഇരുവരുടെയും അടുത്ത സുഹൃത്തായ ഒരാൾ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തിനു കൂട്ടിരിക്കാനാണ് ഇരുവരും രാത്രിയിൽ ഉപ്പളയിൽ എത്തിയത്. രാവിലെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്കൂട്ടർ ചാർജ്ജ് ചെയ്യാനായി പോകുന്നതിനിടയിലാണ് സുഹൃത്തുക്കളായ ഇരുവരും അപകടത്തിൽ പെട്ടത്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മുഹമ്മദ് അൻവാസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലാണ്. നബീസയാണ് മുഹമ്മദ് അൻവാസിന്റെ മാതാവ്. ഏക സഹോദരി: അൻസിഫ.
ഉപ്പളയിലെ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച മുഹമ്മദ് അൻസാഫ്.