മഞ്ചേശ്വരം മണ്ഡലത്തിൽ കടലോര പഞ്ചായത്തുകൾക്ക് തീരദേശ നിയമത്തിൽ ഇളവില്ലാത്തത് പ്രതിഷേധാർഹം: ഷിറിയ ഗ്രാമവികസന സമിതി
കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് കടലോര പഞ്ചായത്തുകളിൽ തീരദേശ നിയമത്തിൽ ഇളവ് നേടിയെടുക്കാൻ കഴിയാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് ഷിറിയ ഗ്രാമവികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തീര പരിപാലന നിയമത്തിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി സംസ്ഥാനം തയ്യാറാക്കിയ കരടിൽ കേരളത്തിലെ 66 പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചപ്പോൾ മഞ്ചേശ്വരം കടലോര മേഖലയിലെ മഞ്ചേശ്വരം,മംഗൽപാടി,കുമ്പള പഞ്ചായത്തത് ഉൾപ്പെടാത്തത് പുന:പരിശോധിക്കണം. തൊട്ടടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് ഇളവ് ലഭിച്ചപ്പോഴാണ് സമീപ പഞ്ചായത്തുകൾ പട്ടികക്ക് പുറത്തായത്. ഇത് തീരദേശ നിവാസികളെ വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വിഷയത്തിൽ സർക്കാർ
കരട് തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളും, പഞ്ചായത്ത് ഭരണസമിതികളും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീര മേഖലയാണ് മഞ്ചേശ്വരം,മംഗൽപാടി,കുമ്പള തീരദേശ പഞ്ചായത്തുകൾ.
ഇളവ് ലഭിച്ചിരുന്നുവെങ്കിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഇരുന്നൂറ് മീറ്റർ എന്നത് അൻപതായി ചുരുങ്ങുമായിരുന്നു. ജനപ്രതിനിധികളടക്കമുള്ളവരുടെ തികഞ്ഞ ജാഗ്രതക്കുറവാണ് ഇതിന് കാരണം.
നിയമത്തിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന തീരദേശ വാസികളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് ഷിറിയ ഗ്രാമ സമിതി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, എം.പി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകും.
വാർത്താ സമ്മേളനത്തിൽ ഷിറിയ ഗ്രാമ വികസന സമിതി ചെയർമാൻ അബ്ബാസ് കെ.എം ഓണന്ത,കൺവീനർ മഷൂദ് ഷിറിയ, വൈസ് ചെയർമാൻ ജലീൽ ഷിറിയ സംബന്ധിച്ചു.