ഫയലുകൾ കാണ്മാനില്ല; മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ ധിക്കാരത്തിന് മൂക്ക് കയറിടാൻ ഒരുങ്ങി സാമൂഹ്യ പ്രവർത്തകൻ മഹ്മൂദ് കൈകമ്പ
ഉപ്പള: വിവാദമായ ഉപ്പള കൈകമ്പയിലെ കെ.ജി. എൻ. കെട്ടിടം അനതികൃതമായി നടത്തിയ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ മഹ്മൂദ് കൈകമ്പ നൽകിയ പരാതിക്ക് കൃത്യമായ മറുപടി നൽകാതെ തിരിച്ചയച്ച സംഭവത്തിൽ പഞ്ചായത്ത് അധികാരികൾക്ക് താക്കീത് നൽകി ഹൈകോടതി.
കൈകമ്പയിലെ കെ. ജി. എൻ. അപാർട്മെന്റിന്റെ പൂർണ്ണമായ പ്ലാൻ ആവശ്യപെട്ട് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് വിചിത്ര വാദവുമായി സെക്രട്ടറി രംഗത്ത് വന്നത്. കെട്ടിടത്തിന്റെ പ്ലാൻ നൽകുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും നൽകാൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് സെക്രട്ടറി രേഖാമൂലം നൽകിയത്.
ഇതേ തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും പഴയ മറുപടി തന്നെ ആവർത്തിച്ചു. തുടർന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് നടപടി ആവശ്യപെട്ട് മഹ്മൂദ് പരാതി നൽകിയത്.
കമ്മിഷണറും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടൽ നടത്തിയില്ല എന്ന പരാതിയാണ് മഹ്മൂദ് ഹൈകോടതിയെ സമീപിച്ചത്.
കേസ് ഫയലിൽ സ്വീകരിച്ച കോടതി പഞ്ചായത്തിനെ രൂക്ഷമായി വിമർശിച്ചു. കാലതാമസം കൂടാതെ ബന്ധപ്പെട്ട രേഖകൾ നൽകാൻ പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു.
പഞ്ചായത്ത് രേഖകൾ ആവശ്യപെടുന്ന പരാതിക്കാരെ നിരാശരാക്കുന്ന നടപടി തുടർന്നാൽ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും രേഖകൾ വിവരാവകാശ നിയമ പ്രകാരം ചോദിക്കുമെന്നും, ഓരോ ദിവസവും പഞ്ചായത്ത് ഓഫിസിൽ നിന്നും മോഷണം പോകുന്ന രേഖകളുടെ ഉറവിടം കണ്ടെത്തി സമൂഹമധ്യത്തിൽ അവതരിപ്പിക്കുമെന്നും മഹ്മൂദ് കൈകമ്പ മുന്നറിയിപ്പ് നൽകി.