മംഗളൂരു വിമാന ദുരന്തത്തിന് 12വർഷം
നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങൾ, നിയമ പോരാട്ടം തുടരുന്നു
മംഗ്ലൂർ :
മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് 12 വയസ്. 158 പേരാണ് നാടിനെ നടുക്കിയ അപകടത്തില്‍ മരിച്ചത്. ദുരന്തം നടന്ന 12 വര്‍ഷം കഴിഞ്ഞ മാന്യമായ നഷ്ടപരിഹാരം കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോഴും മരിച്ചവരുടെ കുടുംബങ്ങള്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് മംഗളൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. 2010 മെയ് 22 ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്സ് 182, ബോയിംഗ് വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ രക്ഷപ്പെട്ടത് എട്ട് പേര്‍ മാത്രമാണ്. 158 പേരാണ് മരണപ്പെട്ടത്. ഇതില്‍ 52 മലയാളികള്‍ ആയിരുന്നു. ഇന്ത്യയില്‍ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന ദുരന്തമായിരുന്നു മംഗലാപുരം വിമാന ദുരന്തം. പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തിയത്.
കൃത്യമായ നഷ്ടപരിഹാരം ലഭിക്കാനായി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന നിയമ പോരാട്ടം ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തി നില്‍ക്കുകയാണ്. മാന്യമായ തുക നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ഇന്‍റര്‍നാഷണല്‍ എയര്‍കാരിയര്‍ ലയബിലിറ്റി, ദ മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്‍ 1999 പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. കോഴിക്കോട് നടന്ന വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാത്ത എയര്‍ ഇന്ത്യയുടെ നടപടി ഇരട്ടത്താപ്പാണെന്നാണ് ഇവരുടെ ആരോപണം.