ഉപ്പള: മംഗൽപാടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ സംസ്ക്കരണ ശാലയിൽ എത്തിച്ചു സാംസ്ക്കരിക്കാൻ കരാറെടുത്ത കരാറുക്കാരുടെ വക ഗുണ്ടകൾ നാട്ടുകാരെ അക്രമിച്ചതായി പരാതി. കുബണൂർ പ്രദേശവാസികളായ രണ്ടു പേര് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരാറുകാരൻ അന്യ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ള കല്യാണ മണ്ഡപങ്ങളിൽ നിന്ന് പോലും രാത്രി സ്വകാര്യ വാഹനങ്ങളിൽ ഇവിടെ മാലിന്യം കൊണ്ട് തള്ളാൻ വരുന്നു എന്നറിഞ്ഞ നാട്ടുകാർ രാത്രി മാലിന്യവുമായി വന്ന സ്വകാര്യ വാഹനത്തെ തടഞ്ഞപ്പോഴാണ് നാട്ടുകാർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.
മംഗൽപാടി പഞ്ചായത്ത് വക കുബണൂർ മാലിന്യ സംസ്ക്കരണ ശാലയിൽ വർഷങ്ങളായി മാലിന്യം സംസ്ക്കരിക്കാതെ കുന്നു കൂട്ടിയത് മൂലം പ്രദേശത്തെ ജനങ്ങൾക്ക് ഉണ്ടാകുന്ന പൊറുതികേട് മൂലം നാട്ടുകാർ സംഘടിച്ചു ജില്ലാ കളക്ടർക്കും പഞ്ചായത്തിനും പരാതി നൽകിയിരുന്നു.തുടർന്നും കരാരുകാരൻ പരിധികൾക്കും മുകളിൽ അവിടെ മാലിന്യം അർദ്ധരാത്രി നിക്ഷേപിക്കുന്നതിന്നെതിരെ ജനങ്ങൾ പഞ്ചായത്ത് പടിക്കൽ ധർണയും നടത്തിയിരുന്നു. ഇതിന്ന് ശേഷം കരാറുകാരൻ സ്വകാര്യ വാഹനങ്ങളിൽ അർദ്ധരാത്രി ഗുണ്ടകളുടെ കവലോടെയാണ് ഈ പ്ലാന്റിൽ മാലിന്യം കൊണ്ട് തള്ളുന്നത്. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് നാട്ടുകാർക്ക് നേരെ ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടത്.
നാട്ടുകാർ സമരം ചെയ്തതിലുള്ള വിരോധം ആണ് ഈ ഗുണ്ടാ അക്രമണങ്ങൾക്ക് കാരണമെന്നും, ഈ കോൺട്രാക്ടറെ പഞ്ചായത്ത് നിലക്ക് നിർത്തണമെന്നും മാലിന്യ മുക്ത കുബണൂർ സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്വകാര്യ കോൺട്രാക്ടറുടെ ലേബലിൽ നടക്കുന്ന ഗുണ്ടായിസത്തെ ശക്തമായ ഭാഷയിൽ അപലപ്പിക്കുന്നു എന്നും ഈ ആക്രമണത്തിന്നെതിരെ ശക്തമായ പ്രധിഷേധ സമരം സംഘടിപ്പിക്കുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു.